
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വനിതാ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിറക്കി. സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി, കേസന്വേഷണം സി ബി ഐക്ക് വിട്ടത്. വനിതാ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടികാട്ടിയ കൊൽക്കത്ത ഹൈക്കോടതി, പൊലീസ് ഇരക്കൊപ്പമല്ലെന്നതടക്കമുള്ള വിമർശനങ്ങളും ഉന്നയിച്ചു.
സംസ്ഥാന സർക്കാരിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ആശുപത്രി സംവിധാനവും പൊലീസും ഇരയെ പിന്തുണച്ചില്ലെന്നടക്കമുള്ള വിമർശനങ്ങളാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവത്തിലുള്ളത്. ബി ജെ പി നേതാവ് അഡ്വ. കൗസ്തവ് ബഗ്ചി നൽകിയയിലാണ് കേസിൽ ഹൈക്കോടതിയുടെ നിർണായക വിധിയുണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പി ജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് ഡോക്ടർമാർ നിലപാടെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് ആരോപിച്ച് മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും ദേശവ്യാപക പ്രതിഷേധം തുടരുകയാണ്.