
ഡല്‍ഹി: പ്രധാനപ്പെട്ട കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ടേക്ക്. ലാറ്ററൽ എൻട്രിക്കായി നൽകിയ പരസ്യം പിൻവലിക്കാൻ യുപിഎസ്‍സി മേധാവിക്ക് കേന്ദ്രം നിർദേശം നൽകി. കത്തിലൂടെയാണ് നിർദ്ദേശം നൽകിയത്.
പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. എൻഡിഎ ഘടകകക്ഷികൾ ഉൾപ്പെടെ എതിർപ്പ് അറിയിച്ചതോടെയാണ് കേന്ദ്രം തീരുമാനത്തിൽ നിന്ന് മലക്കം മറിയുന്നത്. സാമൂഹിക നീതി ഉറപ്പാക്കാനാണ് തീരുമാനമെന്നും നിർദ്ദേശത്തിൽ പറയുന്നു.
“പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള അർഹരായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സേവനങ്ങളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണം. സാമൂഹിക നീതിക്ക് വേണ്ടിയുള്ള ഭരണഘടനാപരമായ ഉത്തരവ് ഉയർത്തിപ്പിടിക്കേണ്ടത് പ്രധാനമാണ്,” യുപിഎസ്‌സി ചെയർപേഴ്‌സണ് അയച്ച കത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
യുപിഎസ്‌സി വഴി ഉദ്യോഗസ്ഥർ നിയമിതരാകേണ്ട കേന്ദ്ര സർക്കാരിന്റെ 24 മന്ത്രാലയങ്ങളിലെയും ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, തസ്തികകളിലേക്കുള്ള 45 ഒഴിവുകളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.