ഔട്ട്‌കം ഹെൽത്ത് കമ്പനി ഉടമയായ ഇന്ത്യക്കാരന് ഏഴര വർഷം തടവ്; തട്ടിപ്പ് കേസിൽ ശിക്ഷ വിധിച്ച് യുഎസ് കോടതി

ചിക്കാഗോ: ഔട്ട്‌കം ഹെൽത്ത് എന്ന കമ്പനിയുടെ മറവിൽ ഒരു ബില്യൻ ഡോളർ തട്ടിപ്പ് നടത്തിയ കേസിൽ മുൻ സിഇഒ ആയ റിഷി ഷായ്ക്ക് ഏഴര വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി. 38 വയസുള്ള ഇന്ത്യൻ വംശജനായ റിഷി ഷാ, നോർത്ത്‌വെസ്റ്റേൺ സർവകലാശാലയിൽ നിന്ന് പഠനം ഉപേക്ഷിച്ച് സ്വന്തം കമ്പനി ആരംഭിക്കുകയായിരുന്നു. പിന്നീട് അത് ഔട്ട്‌കം ഹെൽത്ത് എന്ന പേരിൽ പ്രശസ്തി നേടി.

ഷായുടെയും കൂട്ടുപ്രതികളായ മുൻ ഔട്ട്‌കം പ്രസിഡൻ്റ് ശ്രദ്ധ അഗർവാൾ, മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബ്രാഡ് പർഡി എന്നിവരും വാദം കേട്ടതിന് ശേഷം ജൂൺ 26 ന് യുഎസ് ജില്ലാ ജഡ്ജി തോമസ് ഡർക്കിൻ ശിക്ഷ വിധിച്ചു. ചിക്കാഗോയിലുള്ള ഷായുടെ 8 മില്യൺ ഡോളർ മാൻഷൻ അധികാരികൾ കണ്ടുകെട്ടും.

ഏകദേശം ഒരു ബില്യൻ ഡോളർ മൂല്യം ഉള്ളതായി ഫോബ്സ് മാസിക കണക്കാക്കിയ ഈ ഇന്ത്യൻ-അമേരിക്കൻ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ വൻ തോതിലുള്ള ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ, മറ്റ് മൂന്ന് മുൻ ഔട്ട്കം ജീവനക്കാർ കുറ്റം സമ്മതിച്ചിരുന്നു. മുൻ ചീഫ് ഗ്രോത്ത് ഓഫിസർ ആഷിക് ദേശായി തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ചു. മുൻ സീനിയർ അനലിസ്റ്റ് കാതറിൻ ചോയിയും മുൻ അനലിസ്റ്റ് ഒലിവർ ഹാനും തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്ന് സമ്മതിച്ചു.

ഔട്ട്‌കം ഹെൽത്ത് രാജ്യമെമ്പാടുമുള്ള ഡോക്ടർമാരുടെ ഓഫീസുകളിൽ ടെലിവിഷൻ സ്‌ക്രീനുകളും ടാബ്‌ലെറ്റുകളും സ്ഥാപിക്കുകയും ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉൾപ്പെടെയുള്ള തങ്ങളുടെ ക്ലയന്റുകൾക്ക് ഈ സ്ക്രീനുകളിൽ പരസ്യം നൽകാനുള്ള സ്പേസ് വിൽക്കുകയും ചെയ്തു. ഷാ, അഗർവാൾ, പർഡി എന്നിവർ കണക്കുകൾ പെരുപ്പിച്ച് കാണിച്ചതായി തെളിവുകൾ വെളിപ്പെടുത്തി. ഉപകരണങ്ങൾ ഡെലിവറി ചെയ്യാത്ത ബിസിനസുകൾ പോലും റെക്കോർഡുകളിൽ രേഖപ്പെടുത്തി.

കമ്പനി അതിൻ്റെ കരാർ ബാധ്യതകൾ നിറവേറ്റുന്നു എന്ന മിഥ്യാധാരണ സൃഷ്ടിച്ച്, ഡെലിവറി ചെയ്യാത്ത ബിസിനസുകളുടെ വിവരം മറച്ചുവെക്കാൻ കള്ളം പറയുകയും മറ്റുള്ളവരെ കള്ളം പറയാൻ പ്രേരിപ്പിക്കുകയും ചെയ്തു. ക്ലയന്റുകൾ തങ്ങളുടെ ടാബ്ലറ്റുകൾ ധാരാളമായി ഉപയോഗിക്കുന്നുണ്ടെന്ന് ഇല്ലാക്കണക്കുകൾ പ്രദർശിപ്പിച്ചു. ഈ തട്ടിപ്പിലൂടെ കുറഞ്ഞത് 45 മില്യൺ ഡോളറെങ്കിലും കമ്പനി നേടി.

More Stories from this section

family-dental
witywide