തൃശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ടില്‍ ഐജിക്കും ഡിഐജിക്കും ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐജിക്കും ഡിഐജിക്കും ക്ലീന്‍ ചിറ്റ്. ഐജി സേതുരാമന്‍, ഡിഐജി അജിത ബീഗം എന്നിവരെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. തൃശൂര്‍ പൂരം അലങ്കോലമാകുന്ന സമയം ഐജിയും ഡിഐജിയും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ എന്തുചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും.

പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കിലും തുടര്‍ നടപടി ശുപാര്‍ശ ചെയ്യുന്നില്ല. വീഴ്ചയുടെ ഉത്തരവാദി കമ്മീഷണര്‍ അങ്കിത് അശോക് മാത്രമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷണര്‍ക്കെതിരെ സ്വീകരിച്ച നടപടിയെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്ന നിലപാടാണ് എഡിജിപി സ്വീകരിച്ചിരിക്കുന്നത്.

ഞായറാഴ്ചയാണ് തൃശൂര്‍ പൂരം അലങ്കോലമാക്കുന്നുതമായി ബന്ധപ്പെട്ട എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചത്. പൂരം കലക്കുന്നതിന് ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. അവസാനവട്ട പരിശോധനയും പൂര്‍ത്തിയാക്കിയാണ് താന്‍ മടങ്ങിയതെന്ന വിശദീകരണവും പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങള്‍ സമ്മതിച്ചില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പൂരം അലങ്കോലമായതിന്റെ പൂര്‍ണ ഉത്തരവാദിത്വം സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ തലയില്‍ ചാര്‍ത്തുകയും ചെയ്തു.

More Stories from this section

family-dental
witywide