
ഇരിങ്ങാലക്കുട: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തി വിമർശനമഴിച്ചുവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയതാണ് ഈ നാടെന്നും അങ്ങനെയുള്ള കേരളത്തെ മാരീച വേഷത്തിൽ വന്ന് മോഹിപ്പിക്കാമെന്ന് വിചാരിക്കരുതെന്നും മോദിയോട് പിണറായി പറഞ്ഞു. വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതോക്കെ കേന്ദ്രം ചെയ്തുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തില്‍ ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപി എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ നിന്നും പ്രതിനിധി വേണം പാർലമെന്റിൽ എന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയോട്, മോഹം ആർക്കും ആകാലോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തെ അന്തർദേശീയ തലത്തിലേക്ക് ഉയർത്തും എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തോടുള്ള മുഖ്യമന്ത്രിയുടെ ചോദ്യം, കേരളത്തെ യു പിയുടെ തലത്തിലേക്ക് ഉയർത്തും എന്നാണോ എന്നായിരുന്നു. എല്ലാവർക്കും എല്ലാം അറിയാവുന്ന ഒരു നാട്ടിൽ വന്ന് ഓരോ കാര്യങ്ങൾ പറഞ്ഞ് പ്രധാനമന്ത്രി ഇങ്ങനെ പരിഹാസ്യനാവണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
CM Pinarayi Vijayan criticize PM Modi kerala speech latest news