മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 8ന്, തല്‍ക്കാലം മോദിക്ക് ഭീഷണിയില്ല..!

എൻആർഐ റിപ്പോർട്ടർ സ്പെഷൽ സ്റ്റോറി

തല്‍ക്കാലം നരേന്ദ്ര മോദിക്ക് ആശങ്കയില്ല. 240 സീറ്റാണ് ബിജെപിക്കുള്ളത്. നിതീഷ് കുമാറിന്റെ ജെഡിയുവിനും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്കുമായി 28 സീറ്റും മറ്റ് ചെറുപാര്‍ടികളില്‍ നിന്നായി 25 സീറ്റും ഉള്‍പ്പടെ 293 അംഗങ്ങളുടെ പിന്തുണ നിലവില്‍ എൻ.ഡി.എക്കുണ്ട്. 2014ലും 2019ലും രാജ്യം ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ട 272 കടന്ന് 2014ല്‍ 282 സീറ്റും 2019ല്‍ 303 സീറ്റും ബിജെപി നേടി. അവിടെ നിന്നാണ് 2024ല്‍ 240 സീറ്റായി ചുരുങ്ങിയിരിക്കുന്നത്. അതിനാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പോലെയാകില്ല ഇനിയുള്ള സര്‍ക്കാര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പോകുന്നത്. ജൂണ്‍ 8ന് കര്‍ത്തവ്യപഥില്‍ (രാജ്പഥ്) മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കും. മൂന്നാംമോദി സര്‍ക്കാരിലെ കിംഗ്മേക്കര്‍മാര്‍ 28 സീറ്റുള്ള ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും തന്നെയാണ്. എന്ന് ഈ രണ്ട് നേതാക്കള്‍ മാറി ചിന്തിക്കുന്നോ അന്ന് മോദി സര്‍ക്കാര്‍ താഴെ വീഴും.

രാജീവ് ഗാന്ധിക്ക് ശേഷം 1989 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തില്‍ ഏഴ് തവണയാണ് പ്രധാനമന്ത്രിമാര്‍ മാറിയത്. 1996ല്‍ കേവല ഭൂരിപക്ഷം തികയ്ക്കാനാകാതെ 13 ദിവസത്തിന് ശേഷം എ.ബി.വാജ്പേയിക്ക് രാജിവെക്കേണ്ടിവന്നു. വാജ്പേയി സര്‍ക്കാരിന് ശേഷം ദേവഗൗഡയും ഗുജ്റാളും പ്രധാനമന്ത്രിമാരായി. 1998ല്‍ വീണ്ടും വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും ജയലളിത പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 13 മാസത്തിന് ശേഷം ആ സര്‍ക്കാരും നിലംപൊത്തി. 1999ന് ശേഷം പക്ഷെ, സഖ്യസര്‍ക്കാരുകളായിരുന്നെങ്കിലും അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാന്‍ 2014വരെ വാജ്പേയിയുടെ കാലത്തും മന്‍മോഹന്‍സിംഗിന്റെ കാലത്തുമായി കഴിഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് അല്ലാത്തൊരു പാര്‍ടി ലോക്സഭയില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടുന്നത് 2014ലാണ്. നരേന്ദ്ര മോദിയിലൂടെ. 2019ലും അത് ആവര്‍ത്തിച്ചു. എന്നാല്‍ 2024ല്‍ ഇന്ത്യന്‍ രാഷ്ട്രീയം വീണ്ടും സഖ്യകക്ഷി സര്‍ക്കാരിലേക്ക് മാറുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം മോദിയും അമിത്ഷായും മാത്രമായിരുന്നു ബിജെപിയും സര്‍ക്കാരും. ആര്‍.എസ്.എസ് പോലും എവിടെയും ഉണ്ടായിരുന്നില്ല. 2024 ജൂണ്‍ 4 മുതല്‍ ആ കഥ മാറി. ഇതുവരെ മോദിയും അമിത്ഷായും തീരുമാനിച്ചതുപോലൊന്നും ഇനി നടക്കില്ല. മന്ത്രിസഭയില്‍ എന്ത് തീരുമാനിക്കണമെങ്കിലും പാര്‍ലമെന്റില്‍ എന്ത് നിലപാട് സ്വീകരിക്കണമെങ്കിലും അതിനൊക്കെ എന്‍.ഡി. എ അംഗങ്ങളുടെ അംഗീകാരം വാങ്ങണം. പ്രധാനമന്ത്രിക്കും അമിത്ഷാക്കും വീട്ടിലിരുന്ന് തീരുമാനമെടുത്ത് നടപ്പാക്കാന്‍ പറ്റില്ലെന്ന് അര്‍ത്ഥം. അത് എന്ന് ലംഘിക്കപ്പെടുന്നോ അന്ന് സര്‍ക്കാരിന്റെ ഭാവിയും പ്രതിസന്ധിയിലാകും. ഇന്ത്യ സഖ്യത്തെ പിളര്‍ത്താന്‍ തീരുമാനിച്ചാല്‍ തന്നെ, എത്ര പിളര്‍ത്തിയാലും ബിജെപിക്ക് കേവല ഭൂരിപക്ഷം ഇല്ല എന്നത് ഓരോ നീക്കത്തിനും തിരിച്ചടി തന്നെയാകും.

ഇനി ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പറയുന്നത് മോദിക്ക് അനുസരിക്കേണ്ടിവരും. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇതുവരെ ഉപയോഗിച്ചതുപോലെ ഇനി ഉപയോഗിക്കാന്‍ കഴിഞ്ഞേക്കില്ല. അമിത്ഷാ ആഭ്യന്തര മന്ത്രിയായി തുടരണോ എന്നതും ഇനി എന്‍.ഡി.എ അംഗങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. അഗ്നിപഥ് പോലുള്ള പദ്ധതികള്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. മുസ്ളീം ന്യൂനപക്ഷങ്ങളോട് ഇപ്പോള്‍ തുടരുന്ന സമീപനങ്ങള്‍ മാറ്റം വരുത്തേണ്ടിവരും.
യൂണിഫോം സിവില്‍കോഡ് പോലുള്ള തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കാന്‍ സാധിക്കില്ല. ഇതോടൊപ്പം ചന്ദ്രബാബു നായിഡുവും നിതീഷ്കുമാറും മറ്റ് ചെറുപാര്‍ടി നേതാക്കളുമൊക്കെ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ബിജെപിക്ക് അതേപോലെ അംഗീകരിക്കേണ്ടിവരും.

എന്‍.ഡി.എക്ക് പിന്തുണ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ ഇതിനകം ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടുകഴിഞ്ഞു. നീതീഷ് കുമാറും അക്കാര്യത്തില്‍ മോശമല്ല. അതൊക്കെ അംഗീകരിക്കുകയും ഈ വിഷയത്തില്‍ ഉണ്ടായേക്കാവുന്ന അഭിപ്രായ ഭിന്നതകളില്‍ സമവായം ഉണ്ടാക്കുകയും ബിജെപിയെ സബന്ധിച്ച് ഇനി തലവേദന തന്നെയായിരിക്കും. ഒന്നോ രണ്ടോ വര്‍ഷം മുമ്പുവരെ നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രാഷ്ട്രീയ പോരിനിറങ്ങിയ നേതാക്കളാണ് നിതീഷ്കുമാറും ചന്ദ്രബാബു നായിഡുവും അതുകൊണ്ട് ഇവരുടെ സ്വഭാവം എന്ന് മാറുമെന്ന് കാത്തിരുന്ന് കാണാം.

coalition govt Modi is going to face troubles

More Stories from this section

family-dental
witywide