
കോപ്പ അമേരിക്ക ഫുട്ബോളിൽ രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ യുറഗ്വായ്‌യെ വീഴ്ത്തി കൊളംബിയ ഫൈനലിൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം.
39–ാം മിനിറ്റിൽ മിഡ്ഫീൽഡർ ജെഫേഴ്സൺ ലേമയാണ് കൊളംബിയയ്ക്കായി ഗോൾ അടിച്ചത്. ഫൈനൽ തിങ്കളാഴ്ചയാണ്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30നു നടക്കുന്ന മൽസരത്തിൽ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ.
സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റിലാണ് കൊളംബിയയുടെ വിജയഗോള്‍ പിറന്നത്. കോര്‍ണറിലൂടെ ലഭിച്ച് പന്ത്, റോഡ്രിഗസ് പെനാല്‍റ്റി ബോക്‌സിലേക്ക് കൈമാറുകയും ജെഫേഴ്സൺ ലേമ അതു ഹെഡ് ചെയ്ത് ഗോളാക്കകുകയുമായിരുന്നു.
JEFFERSON LERMA DE CABEZA COLOCA EL 1-0 DE COLOMBIA ANTE URUGUAY EN SEMIS. 🇨🇴🥳 pic.twitter.com/5Wo6VIWhqq
— 100% FICHAJES DE FÚTBOL (@FichajeGoleador) July 11, 2024
ടൂര്‍ണമെന്റിൽ റോഡ്രിഗസിന്റെ ആറാമത്തെ അസിസ്റ്റാണിത്. ഇതോടെ ഒരു കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കുന്ന താരമെന്ന റെക്കോഡ് റോഡ്രിഗസിന് സ്വന്തമായി. 2021 കോപ്പയിൽ അർജന്റീനയുടെ ലയണല്‍ മെസ്സിയുടെ നൽകിയ അഞ്ച് അസിസ്റ്റുകളുടെ റെക്കോർഡാണ് റോഡ്രിഗസ് മറികടന്നത്.
കിക്കോഫ് മുതല്‍ കൊളംബിയയുടെ മുന്നേറ്റമാണ് കണ്ടത്. കൂടുതല്‍ സമയവും കൊളംബിയയാണ് പന്ത് കൈവശം വെച്ച് കളിച്ചത്. 17-ാം മിനിറ്റില്‍ യുറഗ്വായ്ക്ക് ലഭിച്ച മികച്ച അവസരം നൂനസ് നഷ്ടപ്പെടുത്തി. നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് പോയി. നൂനസ് തുടര്‍ന്നും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളിലേക്ക് നയിച്ചില്ല.
അതിനിടെ ആദ്യ പകുതിയുടെ അധിക മിനിറ്റില്‍ ഡാനിയല്‍ മുനോസിന് രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തായി. ഇതോടെ കൊളംബിയ പത്തുപേരായി ചുരുങ്ങി. യുറഗ്വായ് താരം ഉഗാര്‍ട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് ശിക്ഷ വിധിച്ചത്. 31-ാം മിനിറ്റില്‍ അറോജോയെ ഫൗള്‍ ടാക്കിള്‍ ചെയ്തതിനാണ് ആദ്യ മഞ്ഞക്കാര്‍ഡ് കിട്ടിയത്. മത്സരഫലം കൊളംബിയക്ക് അനുകൂലമായി ആറ് മിനിറ്റിനകമാണ് റെഡ് കാര്‍ഡ് ലഭിച്ചത്. 15-ാം മനിറ്റില്‍ മുനോസിന് ഒരു ഹെഡര്‍ ഗോളിന് വഴിയൊരുങ്ങിയെങ്കിലും പന്ത് പുറത്തേക്ക് പോയിരുന്നു.
Columbia enters COPA America Football Final