മഹാരാഷ്ട്രയിൽ എല്ലാം പറഞ്ഞതു പോലെ; 39 സീറ്റുകളിൽ ഇന്ത്യ സഖ്യം ധാരണയി​ലെത്തിയെന്ന് റിപ്പോർട്ട്

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സീറ്റു വിഭജനം സംബന്ധിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി കൂടുതൽ സംസ്ഥാനങ്ങളിൽ ധാരണയിലെത്തിയെന്ന് റിപ്പോർട്ട്. 48 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ 39 സീറ്റുകളിൽ സഖ്യം ധാരണയിലെത്തി. ഒമ്പത് സീറ്റുകളിലാണ് ഇനി ധാരണയിലെത്താനുള്ളത്.

പ്രധാനമായും എട്ട് സീറ്റുകളുടെ കാര്യത്തിലാണ് ഇപ്പോഴും മഹാരാഷ്ട്രയിൽ തർക്കം തുടരുന്നത്. ഇതിൽ മുംബൈയിലെ സൗത്ത് സെൻട്രൽ, നോർത്ത് വെസ്റ്റ് സീറ്റുകളും ഉൾപ്പെടും. ഈ രണ്ട് സീറ്റുകളിൽ ശിവസേനയും കോൺഗ്രസും കടുംപിടിത്തം തുടരുകയാണ്.

ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ ശരദ് പവാർ വിഭാഗത്തെയും രാഹുൽ ഗാന്ധി സമീപിച്ചതിനെ തുടർന്നാണ് സഖ്യം ധാരണയിലെത്തിയത്. ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 17 എണ്ണത്തിൽ അഖിലേഷ് യാദവിൻ്റെ സമാജ്‌വാദി പാർട്ടിയുമായും ഡൽഹിയിലെ ഏഴിൽ മൂന്നെണ്ണത്തിൽ അരവിന്ദ് കെജ്രിവാളിൻ്റെ ആം ആദ്മി പാർട്ടിയുമായും പാർട്ടിക്ക് ഇതിനകം ധാരണയുണ്ട്. പശ്ചിമ ബംഗാളിൽ ചർച്ചകൾ പുനരാരംഭിക്കാൻ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ വീണ്ടും സീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 42 സീറ്റുകളുള്ള സംസ്ഥാനത്ത് രണ്ടെണ്ണം മാത്രമാണ് മമത കോൺഗ്രസിന് വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് വഴങ്ങാൻ കോൺഗ്രസ് വിസമ്മതിച്ചതോടെ ചർച്ചകൾ അലസുകയായിരുന്നു.

മഹാരാഷ്ട്രയിൽ വൻചിത് ബഹുജൻ അഗാഡി അധ്യക്ഷൻ പ്രകാശ് അംബേദ്കർ അഞ്ച് സീറ്റുകൾ വേണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. 2019ൽ പ്രകാശ് അംബേദ്കറിന്റെ പാർട്ടി 47 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ 236 സീറ്റുകളിൽ മത്സരിച്ചുവെങ്കിലും പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചുമില്ല.

എന്നാൽ, കഴിഞ്ഞ തവണ 23 സീറ്റുകളിൽ മത്സരിച്ച ശിവസേന 18 എണ്ണത്തിൽ വിജയിച്ചിരുന്നു. ഇതിൽ മുംബൈ സൗത്ത് സെൻട്രലും നോർത്ത് വെസ്റ്റും ഉൾപ്പെടും. 25 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഒരെണ്ണത്തിലാണ് വിജയിക്കാനായത്. 19 സീറ്റുകളിൽ മത്സരിച്ച എൻസിപി നാലെണ്ണത്തിൽ വിജയിച്ചു. 25 സീറ്റുകളിൽ മത്സരിച്ച ബിജെപി 23 എണ്ണത്തിൽ വിജയിച്ച് സംസ്ഥാനത്ത് ഒന്നാമതെത്തിയിരുന്നു.

Also Read

More Stories from this section

family-dental
witywide