പട്ടിണിക്കിട്ട് പോലും 5 വയസുകാരൻ ഷഫീഖിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: രണ്ടാനമ്മക്ക് 10 വർഷം, പിതാവിന് 7 വർഷവും തടവ് ശിക്ഷ

തൊടുപുഴ: ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനും രണ്ടാമനമ്മക്കും തടവുശിക്ഷ വിധിച്ച് കോടതി. രണ്ടാനമ്മ അനീഷക്ക് പത്ത് വർഷം തടവും പിതാവ് ഷരീഫിന് ഏഴ് വർഷം തടവുമാണ് വിധിച്ചത്. ഷരീഫിന് 50,000 രൂപ പിഴയും ചുമത്തി. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.

പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി വിധി. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. മര്‍ദ്ദനത്തില്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.