
തിരുവനന്തപുരം: സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിന് പിന്നാലെ സി പി ഐ സംസ്ഥാന കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. ഭക്ഷ്യ വകുപ്പുമായി ബന്ധപ്പെട്ട ഫണ്ട്, വിദേശ സർവകലാശാലകൾക്ക് അനുമതി, ആഡംബരവും ധൂർത്തും തുടങ്ങിയ കാര്യങ്ങളിലാണ് സി പി ഐ നേതാക്കൾ യോഗത്തിൽ പിണറായിക്കെതിരെ വിമർശനമുന്നയിച്ചത്. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിച്ചില്ലെന്ന് ചൂണ്ടികാട്ടി മുൻ എം എൽ എയും ഭക്ഷ്യമന്ത്രിയുടെ ഭാര്യ കൂടിയായ സി പി ഐ നേതാവ് ആർ ലതാ ദേവി വലിയ വിമർശനമാണ് അഴിച്ചുവിട്ടത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നുവരെ ആർ ലതാ ദേവി പരിഹസിച്ചു. ഉച്ചക്ക് നടന്ന എക്സിക്യൂട്ടിവിലേതിന് സമാനമായി വിദേശ സർവകലാശാല വിഷയത്തിൽ സംസ്ഥാന കൗൺസിലിലും രൂക്ഷ വിമർശനമാണ് ഉയർന്നത്. കേരളത്തിൽ വിദേശ സർവകലാശാലക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത് മുന്നണിയുടെ നയവ്യതിയാനമാണെന്ന് നേതാക്കൾ ചൂണ്ടികാട്ടി. വിദേശ സർവകലാശാലകളെ എതിർത്ത് ലേഖനം എഴുതിയവർ ഇപ്പോൾ വിദേശ സർവകലാശാലകൾക്ക് വേണ്ടി നടക്കുകയാണെന്നും വിമർശനമുണ്ടായി. വിഷയം മുന്നണിയിൽ ഉന്നയിക്കണമെന്നും ആവശ്യം ഉയർന്നു. വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് മുന്നണിയുടെ നയ വ്യതിയാനമാണെന്ന് സംസ്ഥാന കൗൺസിലിൽ സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം തുറന്നു സമ്മതിക്കുകയും ചെയ്തു. ഇക്കാര്യം മുന്നണിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ആഡംബരത്തിനും ധൂർത്തിനും സംസ്ഥാന സർക്കാരിന് കുറവില്ലെന്നും സി പി ഐ യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്ന് വി പി ഉണ്ണികൃഷ്ണൻ വിമർശിച്ചു.
cpi state council criticize cm pinarayi vijayan foreign university issue and food safty department fund crisis