
കോഴിക്കോട്: കൊയിലാണ്ടിയിൽ സി പി എം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൃത്യത്തിന് ശേഷം അഭിലാഷ് ഉപേക്ഷിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു. നാട്ടുകാരിൽ നിന്നുൾപ്പെടെയുളള പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിൽ അതിരാവിലെയായിരുന്നു തെളിവെടുപ്പ് നടത്തിയത്.
പി വി സത്യനാഥൻ കൊലചെയ്യപ്പെട്ട പെരുവട്ടൂർ ചെറിയപ്പുറം പരദേവത ക്ഷേത്രവളപ്പിൽ പുലർച്ചെയാണ് അന്വേഷണ സംഘം പ്രതി അഭിലാഷുമായി തെളിവെടുപ്പിനെത്തിയത്. സത്യനാഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ ഇടം, കൃത്യത്തിന് ശേഷം നടന്നുപോയ ഇടവഴി, ആയുധം ഉപേക്ഷിച്ച പറമ്പ് എന്നിവയുൾപ്പെടെ അഭിലാഷ് അന്വേഷണ സംഘത്തിന് വിശദീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി നേരത്തെ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. അഭിലാഷ് ഉപേക്ഷിച്ച മൊബൈൽഫോൺ ക്ഷേത്രത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് അയക്കും.
അഭിലാഷിന്‍റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയ ശേഷം തെളിവെടുപ്പ് പൂർത്തിയാക്കി. നിലവിൽ ആറുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് അഭിലാഷുള്ളതക്. വ്യക്തിവൈരാഗ്യം മൂലമാണ് സത്യനാഥനെ കൊലപ്പെടുത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ അഭിലാഷ് ആവർത്തിക്കുന്നത്. കൊലപ്പെടുത്തണമെന്ന വൈരാഗ്യത്തോടെ ഏറെനാൾ നടന്നെന്നും അഭിലാഷ് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്ന അഭിലാഷിന്‍റെ വാദം അന്വേഷണ സംഘം നിലവിൽ മുഖവിലക്കെടുത്തിട്ടുണ്ട്. മൊബൈൽഫോണിന്‍റെ ശാസ്ത്രീയ പരിശോധന ഫലം കിട്ടുന്ന മുറയ്ക്ക് ഇതിൽ കൂടുതൽ വ്യക്തത വരും.
CPM LCS sathyanathan murder case investigation team took evidence with Abhilash