
ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മുന്നത നേതാവ് കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത കേസിലെ പ്രതിയെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് സിപിഎമ്മിൽ കൂട്ടരാജി. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് പാർട്ടി പ്രവത്തകർ രാജിവെച്ചത്. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പാർട്ടി അംഗത്വം ഉപേക്ഷിച്ചത്.
മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ മേഖലാ തലത്തിൽ പ്രവർത്തിക്കുന്ന വനിതകള്‍ ഉള്‍പ്പെടെയാണ് രാജിവെച്ചത്. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയും കണ്ണര്‍കാട് മുൻ ലോക്കല്‍ സെക്രട്ടറിയുമായ സാബുവിനെയാണ് സിപിഎം തിരിച്ചെടുത്തത്. മൂന്നു മാസം മുമ്പാണ് സാബു പാർട്ടിയിൽ തിരിച്ചെത്തിയത്. പ്രാദേശിക ഘടകത്തിന്റെ നടപടിക്കെതിരെ ജില്ലാ – സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും ഫലമില്ലാത്തതോടെയാണ് ഇവർ അംഗത്വം ഉപേക്ഷിച്ചത്.
സ്മാരകം തകർത്ത കേസിൽ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കളുടെ രാജി. ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ആലപ്പുഴയിൽ കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് സ്മാരകം തകർത്തതെന്നായിരുന്നു നിഗമനം.
CPM members resign in alappuzha ahead loksabha election