
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയിൽ ഹാജരാക്കും. ഇന്ന് കോടതിയിൽ വൻ വെളിപ്പെടുത്തൽ നടത്തുമെന്ന് ഭാര്യ സുനിതയ്ക്കുള്ള കത്തിൽ അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.
മദ്യനയ കേസിലെ സത്യം കെജ്‍രിവാൾ കോടതിയിൽ വ്യക്തമാക്കും എന്നാണ് ഭാര്യ സുനിത ഇന്നലെ പറഞ്ഞത്. കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെജ്‌രിവാളിന്റെ ജാമ്യ അപേക്ഷയും ഇന്ന് കോടതിയുടെ പരിഗണിക്കു വരും. കസ്റ്റഡി നീട്ടി നൽകണമെന്ന് ആവശ്യപ്പെടാനാണ് ഇ ഡിയുടെ തീരുമാനം. കെജ്‌രിവാളിനെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐയും ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്.
അറസ്റ്റും, കസ്റ്റഡിയും ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ, ഡൽഹി ഹൈക്കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കെജ്‌രിവാളിന് അടിയന്തര ആശ്വാസം ലഭിച്ചിട്ടില്ല. ഹർജിയിൽ മറുപടി നൽകാൻ ഇഡിക്ക് ഏപ്രിൽ രണ്ടുവരെ സമയം നൽകിയ കോടതി ഏപ്രിൽ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും.