കെജ്രിവാളിന്റെ ജാമ്യം എതിര്‍ത്ത് മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ട് ഇഡി, കേസ് വൈകിപ്പിക്കാനുള്ള തന്ത്രമെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍

ന്യൂഡല്‍ഹി: മദ്യ നയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നു. അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും നിയമവിരുദ്ധമായതിനാല്‍ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മയാണ് പരിഗണിക്കുന്നത്.

എന്നാല്‍, ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത ഇഡി, മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കേസ് വൈകിപ്പിക്കാനുള്ള തന്ത്രമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകന്‍ ഇതിനെ വിലയിരുത്തിയത്.

ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ കെജ്രിവാളിനെ മാര്‍ച്ച് 21 നാണ് ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ഡല്‍ഹി കോടതി മാര്‍ച്ച് 28 വരെ ഇഡിയുടെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. തനിക്കെതിരെ പുറപ്പെടുവിച്ച സമന്‍സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ കോടതി അനുകൂല തീരുമാനം എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇഡിക്ക് കാര്യങ്ങള്‍ എളുപ്പമാകുകയും അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തത്.

ഇഡിക്കുവേണ്ടി സോളിസ്റ്റര്‍ ജനറല്‍ എസ്.വി രാജുവാണ് ഹാജരായിരിക്കുന്നത്. കേജ്രിവാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംങ്വിയും കോടതിയിലുണ്ട്.

ED opposes Kejriwal’s bail