
ദില്ലി: ഇലക്ട്രൽ ബോണ്ട് കേസ് പരിഗണിക്കവെ എസ് ബി ഐക്ക് വീണ്ടും സുപീം കോടതിയുടെ വിമർശനം. ഇലക്ട്രൽ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും കോടതി ആവശ്യപ്പെട്ടാൽ മാത്രമേ വെളിപ്പെടുത്തു എന്ന നിലപാടിലാണ് വിമർശനം ഏൽക്കേണ്ടിവന്നത്. കോടതി നിർദേശിച്ചാൽ മാത്രമേ വിവരങ്ങൾ വെളിപ്പെടുത്തൂ എന്ന നിലപാട് വേണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ബോണ്ടുകളുടെ തിരിച്ചറിയൽ കോഡ് അടക്കമുള്ള എല്ലാകാര്യങ്ങളും വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഏതു രാഷ്ട്രീയ പാർട്ടിക്കാണു ബോണ്ടുകൾ ലഭിച്ചതെന്നു തിരിച്ചറിയാനുള്ള ആൽഫ ന്യൂമറിക് നമ്പരുകളടക്കം വെളിപ്പെടുത്താമെന്ന് എസ് ബി ഐ കോടതിയെ അറിയിച്ചു. വ്യാഴാഴ്ചക്കകം (മാർച്ച് 21) എല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്മൂലം നല്കാനും കോടതി നിർദ്ദേശിച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലഭിച്ച സംഭാവനകളുടെ എല്ലാ വിവരങ്ങളും ഹാജരാക്കണമെന്ന് കോടതി എസ് ബി ഐയോട് നിർദേശിച്ചു. ബോണ്ടുകളുടെ തിരിച്ചറിൽ നമ്പർ ഉൾപ്പെടെ പുറത്തുവിടണമെന്നും കോടതി ആവശ്യപ്പെട്ടു. ബോണ്ടുകൾ വ്യാജമല്ലെന്ന് എങ്ങനെ അറിയുമെന്ന് ചോദിച്ച കോടതി എല്ലാം വെളിപ്പെടുത്തി വ്യാഴാഴ്‌ചയ്ക്കുള്ളിൽ സത്യവാങ്‌മൂലം നൽകാൻ ബാങ്കിന് നിർദേശം നൽകുകയായിരുന്നു.
എസ് ബി ഐ നൽകുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിർദേശം നൽകിയത്. ഇതിനിടെ കേസിൽ കക്ഷി ചേരാൻ വിവിധ വ്യവസായ സംഘടനകൾ അപേക്ഷ നൽകി. തിരിച്ചറിൽ നമ്പർ പ്രസിദ്ധീകരിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. വ്യവസായ സംഘടനകളെ ഇപ്പോൾ കേൾക്കാനാവില്ലെന്നാണ് കോടതി മറുപടി നൽകിയത്. വാദം കേട്ടസമയം എന്തുകൊണ്ട് വന്നില്ലെന്നും കോടതി ചോദിച്ചു. വ്യവസായ സംഘടനകൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗിയാണ് ഹാജരായത്.
Electoral bonds case Live: Supreme Court criticize SBI and ask to disclose all details by March 21