ഇപിയുടെ ‘ആത്മകഥ’ വിവാദത്തിൽ ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻസ് വിഭാഗം മേധാവിക്ക് സസ്പെൻഷൻ; കരാറില്ലെന്ന വാർത്തകൾ നിഷേധിച്ചു, ‘ധാരണയുണ്ടായിരുന്നു’

തിരുവനന്തപുരം: ഉപ തിരഞ്ഞെടുപ്പ് ദിവസം കേരളത്തിൽ കോളിളക്കമുണ്ടാക്കിയ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ഇ പി ജയരാജന്‍റെ ‘ആത്മകഥ’യുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡി സി ബുക്സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡി സി ബുക്സ് സസ്പെൻഡ് ചെയ്തു. ഇ പിയുടെ പരാതിയിൽ ഡി സി ബുക്സ് ഉടമ രവി ഡി സിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഇ പിയുടെ ‘ആത്മകഥ’യുടെ ചുമതല നൽകിയിരുന്നത് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിനായിരുന്നു. ആത്മകഥയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് എ വി ശ്രീകുമാറിനെതിരെ ഡി സി ബുക്സ് നടപടിയെടുത്തതെന്നാണ് വിവരം.

അതിനിടെ ഇ പി ജയരാജൻ്റെ ‘ആത്മകഥ’ വിവാദത്തിൽ ഇ പിയുമായി കറാരില്ലായിരുന്നുവെന്ന് രവി ഡി സി പൊലീസിന് നൽകിയ മൊഴി നിഷേധിച്ചും ഡി സി ബുക്‌സ് രംഗത്ത് വന്നിട്ടുണ്ട്. ഇ പിയുമായി ധാരണയുണ്ടായിരുന്നെന്നാണ് വിശദീകരണം. നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ തങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമെന്നും സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജിൽ പങ്കുവച്ച കുറിപ്പിൽ ഡി സി ബുക്സ് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ വിവാദവുമായി ബന്ധപ്പെട്ട് രവി ഡി സി പൊലീസിന് നൽകിയ മൊഴി ആത്മകഥ പ്രസിദ്ധീകരിക്കാൻ ഇ പിയുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നതായിരുന്നു പുറത്തുവന്ന വാർത്ത. കോട്ടയം ഡിവൈഎസ്‍പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം രവി ഡിസി ഡിവൈഎസ്‍പി ഓഫീസിൽ ഹാജരാവുകയായിരുന്നു. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ രവി ഡിസിയിൽ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞു. ഇപി ജയരാജനുമായി ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് രവി ഡിസി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് സമര്‍പ്പിക്കും.

More Stories from this section

family-dental
witywide