ട്രംപ് കുറ്റക്കാരനല്ല, പ്രചാരണത്തില്‍ സഹായിക്കാം, വൈസ് പ്രസിഡന്റാകാനും താത്പര്യമെന്ന് മുന്‍ ഭാര്യ

വാഷിംഗ്ടണ്‍: നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണ തിരക്കിലാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ശാശീരിക ക്ഷമത ഉള്‍പ്പെടെ എതിരാളിയായ ബൈഡന്റെ പ്രചാരണത്തിന് മങ്ങല്‍ എല്‍പ്പിക്കുമ്പോള്‍ ട്രംപിനെ പിന്തുണച്ച് മുന്‍ ഭാര്യ മാര്‍ല മാപ്പിള്‍സ് രംഗത്ത്.

ട്രംപിന്റെ പ്രചാരണത്തില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റാകാന്‍ താത്പര്യമുണ്ടെന്നും മനസുതുറന്നിരിക്കുകയാണ് രണ്ടാം ഭാര്യയായിരുന്ന മാര്‍ല. ദി ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡിനോടാണ് മാര്‍ല തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

രഹസ്യ ബന്ധം മറയ്ക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ ഹഷ് മണി കേസടക്കം നിരവധി കേസുകളില്‍ കുടുങ്ങിയ ട്രംപിനെ പ്രചാരണത്തില്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച മാര്‍ല നിയമപരമായ പ്രശ്നങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനും സഹായിക്കാനുമുള്ള അവരുടെ താത്പര്യത്തെ ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

മോഡലുകൂടിയായിരുന്ന മാര്‍ലയdക്കും ട്രംപിനും ഒരു മകളാണ് ഉള്ളത്. മകള്‍ ടിഫാനി ജനിച്ച് രണ്ട് മാസത്തിന് ശേഷം 1993ലാണ് അവര്‍ വിവാഹിതരായത്. 1999ല്‍ വിവാഹമോചനം നേടുകയും ചെയ്തു. ജീന്‍ ഇ കരോള്‍ കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ട്രംപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ‘എന്റെ മകളുടെ അച്ഛനെ എനിക്ക് നന്നായി അറിയാം’ എന്നായിരുന്നു മാര്‍ലയുടെ പ്രതികരണം.

എന്നാല്‍ ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റിലൊന്നും ഇതുവരെ മാര്‍ല സ്ഥാനം പിടിച്ചിട്ടില്ല.

More Stories from this section

family-dental
witywide