
വാഷിങ്ടൻ∙ യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റാണ്. കാൻസറിനെ അതിജീവിച്ച അദ്ദേഹം കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. ഡെമോക്രാറ്റ് പാർട്ടി പ്രവർത്തകനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു.
വൈറ്റ്ഹൗസിൽ തനിക്കുശേഷം 7 പ്രസിഡന്റുമാരെക്കണ്ടും ലോകം മാറിമറിയുന്നതറിഞ്ഞും ജോർജിയയിലെ കൊച്ചുവീട്ടിലായിരുന്നു താമസം. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ വീട് ആശുപത്രിയാക്കിയുള്ള പരിചരണത്തിൽ കഴിയുകയായിരുന്നു.
100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ്.1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസ്ലിൻ കാർട്ടർ കഴിഞ്ഞ നവംബറിൽ 96–ാം വയസ്സിൽ അന്തരിച്ചു.
ജെയിംസ് ഏൾ കാർട്ടർ ജൂനിയർ എന്ന ജിമ്മി കാർട്ടർ 1924 ഒക്ടോബർ 1 ന് ജോർജിയയിലെ പ്ലെയിൻസ് എന്ന ചെറിയ പട്ടണത്തിൽ നാല് മക്കളിൽ മൂത്തയാളായി ജനിച്ചു. നിലക്കടല കൃഷിക്കാരനും വ്യാപാരിയുമായിരുന്നു പിതാവ്. അമ്മ ലിലിയൻ ഒരു രജിസ്റ്റേഡ് നഴ്‌സായിരുന്നു.
BREAKING: Former President Jimmy Carter has passed away at the age of 100.
— Collin Rugg (@CollinRugg) December 29, 2024
The 39th President had entered hospice care back in February 2023.
Rest in peace! pic.twitter.com/S0chIsRRCE
അമേരിക്കയിലെ ഗ്രേറ്റ് ഡിപ്രഷൻ കാലഘട്ടത്തിലൂടെ കടന്നു പോയ വ്യക്തിയാണ്. ഉറച്ച ബാപ്റ്റിസ്റ്റ് ഫെയ്ത്തായിരുന്നു, അദ്ദേഹത്തിൻ്റെ രാഷ്ട്രീയജീവിതത്തിന്റെ അടിത്തറ.
ഹൈസ്‌കൂളിലെ ഒരു സ്റ്റാർ ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരനായ അദ്ദേഹം ഏഴ് വർഷം യുഎസ് നേവിയിൽ ചെലവഴിച്ചു . ആ സമയത്ത് അദ്ദേഹം തൻ്റെ സഹോദരിയുടെ സുഹൃത്തായ റോസലിനിനെ വിവാഹം കഴിച്ചു . 1953-ൽ പിതാവിൻ്റെ മരണത്തെത്തുടർന്ന് അദ്ദേഹം കുടുംബ ഫാം നടത്താനായി തിരികെ വീട്ടിലെത്തി. അവിടെ അദ്ദേഹം തൻ്റെ പൊതുപ്രവർത്തനം ആരംഭിച്ചു. ആദ്യം സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1974-ൽ കാർട്ടർ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തൻ്റെ പ്രചാരണം ആരംഭിച്ചപ്പോൾ, യുഎസ് നിക്സൻ്റെ വാട്ടർഗേറ്റ് അഴിമതി വിവാദത്തിൽ നിന്ന് കരകയറിയിരുന്നില്ല. ക്യാപിറ്റോൾ ഹില്ലിലെ പ്രൊഫഷണൽ രാഷ്ട്രീയക്കാരുടെ സംശയാസ്പദമായ ധാർമ്മികതയേക്കാൾ , ഒരു നിലക്കടല കർഷകൻ്റെ കറപുരളാത്ത വ്യക്തിത്വത്തെ അന്ന് അമേരിക്ക പ്രസിഡൻ്റായി തിരഞ്ഞെടുത്തു.
അന്താരാഷ്ട്ര വേദിയിൽ, ഈജിപ്തും ഇസ്രായേലും തമ്മിലുള്ള ചരിത്രപരമായ ക്യാംപ് ഡേവിഡ് സമാധാന ഉടമ്പടി ഉണ്ടാക്കാൻ അദ്ദേഹം സഹായിച്ചു, എന്നാൽ ഇറാൻ ബന്ദി പ്രതിസന്ധിയും അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശവും നേരിടാൻ അദ്ദേഹം പാടുപെട്ടു. പിന്നീടു വന്ന തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും റൊണാൾഡ് റീഗനോട് അതിദയനീയമായി പരാജയപ്പെട്ടു.
വൈറ്റ് ഹൗസ് വിട്ട ശേഷം ലോക സമാധാനത്തിനും പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള അശ്രാന്ത പ്രവർത്തകനായി മാറി. അതിനായി അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
Former US President Jimmy Carter passes away, first American president to live to 100