എച്ച് ഡി രേവണ്ണയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു; ‘അറസ്റ്റ് രാഷ്ട്രീയപ്രേരിതം’

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം എട്ട് വരെ രേവണ്ണ കസ്റ്റഡിയില്‍ തുടരും. അതേസമയം തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് രേവണ്ണ പ്രതികരിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടികൊണ്ടുപോയി എന്നതാണ് രേവണ്ണയ്ക്കെതിരായ കേസ്.

നാല്‍പ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. ബലാത്സംഗക്കേസും തട്ടികൊണ്ടുപോകല്‍ കേസും കെട്ടിച്ചമച്ചതാണ്. കേസില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. അറസ്റ്റ് ചെയ്യുകയെന്ന ദുരുദ്യേശത്തോടെയാണ് കേസ് എന്നായിരുന്നു രേവണ്ണയുടെ പ്രതികരണം.

അതേസയമയം, കേസിലെ മറ്റൊരു പ്രതിയും രേവണ്ണയുടെ മകനുമായ പ്രജ്ജ്വൽ രേവണ്ണയെ കണ്ടെത്താൻ അന്വേഷണസംഘം ഇന്റർപോളിന്റെ സഹായം തേടി. കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്. ഇന്റര്‍പോള്‍ നോഡല്‍ ഏജന്‍സി സിബിഐ പ്രജ്ജ്വലിന് എതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ജെഡിഎസ് എംപി പ്രജ്ജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ തട്ടികൊണ്ടുപോയ കേസില്‍ പ്രജ്ജ്വലിന്റെ പിതാവും നിയമസഭാംഗവുമായ രേവണ്ണയെ അറസ്റ്റ് ചെയ്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണിത്. തട്ടികൊണ്ടുപോയ കേസില്‍ മൈസൂരു കെ ആര്‍ നഗര്‍ പൊലീസാണ് രേവണ്ണക്കെതിരെ കേസെടുത്തത്. സ്ത്രീയുടെ മകന്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്.