
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുമ്പ് കേരള സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ടിന്റെ പൂർണ രൂപം, മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ കൈക്കൊണ്ട നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, കേസുകൾ എന്നിവയാണ് കോടതിക്ക് ഒമ്പതാം തിയതി മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറുക.
റിപ്പോർട്ടിൽ പരാമർശിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചില ഖണ്ഡികകളും പേജുകളും ഒഴിവാക്കി ഓഗസ്റ്റ് 19നാണ് റിപ്പോർട്ട് പുറത്തുവിട്ടത്. തുടർന്ന് 22ന് റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. നടപടിയെടുത്തില്ലെങ്കിൽ കമ്മറ്റി രൂപവത്കരിച്ചത് പാഴ് വേലയാവുമെന്നും കോടതി നിരീക്ഷിരുന്നു.
തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർണായക ഇടപെടൽ. കോടതി നിർദേശത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. റിപ്പോർട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ പരിമിതി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നൽകിയത്. എന്നാൽ ഈ വാദം പൂർണമായും തള്ളിക്കളയാതെയാണ് റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചത്.