ഹേമമാലിനിയുടെ ആകെ ആസ്തി 123 കോടി രൂപ, ഒരു ക്രിമിനല്‍ കേസും നിലവിലില്ലെന്നും സത്യവാങ്മൂലം

ന്യൂഡല്‍ഹി: നടിയും ബിജെപി എംപിയുമായ ഹേമമാലിനിയുടെ ആകെ ആസ്തി ഏകദേശം 123 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. അവര്‍ക്ക് ഏകദേശം 1.4 കോടി രൂപയുടെ ബാധ്യതകളുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നാണ് താരത്തിന്റെ ആസ്തി വിവരങ്ങള്‍ ലഭിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തില്‍ നിന്നാണ് ഹേമമാലിനി വീണ്ടും മത്സരിക്കുന്നത്. അഭിനയം തന്റെ തൊഴിലാണെന്നും വാടകയും പലിശയും വരുമാന സ്രോതസ്സുകളാണെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചു. ഭര്‍ത്താവും മുന്‍ എംപിയുമായ ധര്‍മേന്ദ്ര ഡിയോളിന്റെ വരുമാന സ്രോതസ്സുകള്‍ പ്രധാനമായും അഭിനയം, പെന്‍ഷന്‍, പലിശ എന്നിവയില്‍ നിന്നുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ ബാധ്യത 6.4 കോടി രൂപയും അദ്ദേഹത്തിന്റെ ആസ്തിയെന്നും 20 കോടി രൂപയുമാണ്.

2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പുകളില്‍ മഥുരയില്‍ നിന്ന് വിജയിച്ച ഹേമമാലിനി ഇത്തവണ ഹാട്രിക്ക് പ്രതീക്ഷിച്ചാണ് പോര്‍ക്കളത്തിലിറങ്ങുന്നത്. ഹേമമാലിനിക്കെതിരെ ഒരു ക്രിമിനല്‍ കേസും നിലവിലില്ലെന്നാണ് അവരുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.