തമിഴ്‌നാട് വിഷമദ്യ ദുരന്തം : മരണ സംഖ്യ 25 ലേക്ക്, 60 പേര്‍ ആശുപത്രിയില്‍ ; അന്വേഷണത്തിന് ഉത്തരവിട്ട് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വിഷ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. 60 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ദുരന്തത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മരണത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച്-ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിബി-സിഐഡി) അന്വേഷണത്തിന് എംകെ സ്റ്റാലിന്‍ ഉത്തരവിട്ടു. മാരകമായ മെഥനോള്‍ അടങ്ങിയ 200 ലീറ്ററോളം അനധികൃത മദ്യം പിടികൂടിയതിന് പിന്നാലെ കെ കണ്ണുക്കുട്ടി (49) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

”കള്ളക്കുറിച്ചിയില്‍ മായം കലര്‍ന്ന മദ്യം കഴിച്ച് ആളുകള്‍ മരിച്ച വാര്‍ത്ത കേട്ട് ഞെട്ടലും സങ്കടവും തോന്നി. സംഭവത്തില്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കുറിച്ച് പൊതുജനങ്ങള്‍ അറിയിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കും. സമൂഹത്തെ നശിപ്പിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തപ്പെടും”എക്സില്‍ സ്റ്റാലിന്‍ കുറിച്ചു.

സംഭവത്തെത്തുടര്‍ന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജാതാവത്തിനെയും പൊലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെയും മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൂടാതെ, മറ്റ് ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കള്ളക്കുറിച്ചി ജില്ലയുടെ പുതിയ കളക്ടര്‍ എം.എസ്.പ്രശാന്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ചു. ജില്ലയുടെ പുതിയ പൊലീസ് സൂപ്രണ്ടായി രജത് ചതുര്‍വേദിയും ചുമതയേറ്റെടുത്തു.

More Stories from this section

family-dental
witywide