ഫ്രാന്‍സിന്‍ ചുഴലിക്കാറ്റ് കരതൊട്ടു : ലൂസിയാനയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദേശം

ലൂസിയാന: ഫ്രാന്‍സിന്‍ ചുഴലിക്കാറ്റ് കരതൊട്ടതോടെ യുഎസിലെ ലൂസിയാനയില്‍ കനത്ത മഴ. കാറ്റഗറി 2 ചുഴലിക്കാറ്റായ ഫ്രാന്‍സിന്‍ ബുധനാഴ്ചയാണ് കരതൊട്ടത്. വൈകുന്നേരം 5 മണിയോടെ (പ്രാദേശിക സമയം) ചുഴലിക്കാറ്റ് മോര്‍ഗന്‍ സിറ്റിയില്‍ നിന്ന് 30 മൈല്‍ തെക്കുപടിഞ്ഞാറായി തെക്കന്‍ ലൂസിയാനയിലെ ടെറെബോണ്‍ പാരിഷില്‍ കരതൊടുകയായിരുന്നു.

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഷോവിന്‍, ഡുലാക്ക്, കൊക്കോഡ്രി എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നു. ശക്തമായ കാറ്റ് 100 മൈല്‍ വേഗതയിലാണ് വീശിയടിച്ചത്.

ജൂലൈ 8 ന് ടെക്സാസിലെ മറ്റാഗോര്‍ഡയ്ക്ക് സമീപം ബെറിലിനും ഓഗസ്റ്റ് 5 ന് ഫ്‌ലോറിഡയിലെ സ്റ്റെയ്ന്‍ഹാച്ചിക്ക് സമീപം ഡെബിക്കും ശേഷം അമേരിക്കയില്‍ കരയടിക്കുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഫ്രാന്‍സിന്‍. മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ കൈവരിച്ചതിനാലാണ്, ഇത് ഇപ്പോള്‍ കാറ്റഗറി 2 ല്‍ പെടുന്നത്.

മുമ്പ്, 2021ല്‍ ഇഡ ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ തെക്കന്‍ ലൂസിയാനയില്‍ രണ്ടാഴ്ച വൈദ്യുതി തടസ്‌പ്പെട്ടത് ജനങ്ങളെ വല്ലാതെ വലച്ചിരുന്നു. സമാന പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ അധികൃതര്‍ നടത്തിയിട്ടുണ്ട്. ന്യൂ ഓര്‍ലിയാന്‍സില്‍, താമസക്കാരോട് ബുധനാഴ്ച രാവിലെ 11 മണി വരെ റോഡുകളില്‍ ജാഗ്രതപാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.