തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും തീകൊളുത്തി, പൊള്ളലേറ്റ ഭ‍ർത്താവ് മരിച്ചു; ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെയാകെ ഞെട്ടിച്ച വാർത്തയാണ് വർക്കലയിൽ നിന്നും ഇന്ന് വൈകിട്ട് പുറത്തുവന്നത്. ഭാര്യയെയും മകനെയും തിന്നർ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിന് ജീവൻ നഷ്ടമായി. ഭാര്യയെയും മകനെയും തീകൊളുത്തുന്നതിനിടെ തീപ്പൊള്ളലേറ്റാണ് ഭർത്താവ് മരിച്ചത്. ചെമ്മരുതി സ്വദേശി രാജേന്ദ്രനാണ് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവർ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിയിൽ ചികിത്സയിലാണ്.

ആറുമാസമായി രാജേന്ദ്രനും ബിന്ദുവും പിരിഞ്ഞുകഴിയുകയായിരുന്നു. ഭര്‍തൃവീട്ടില്‍ വസ്ത്രങ്ങളുംമറ്റുസാധനങ്ങളും എടുക്കാന്‍ പൊലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകന്‍ അമലിനെയും രാജേന്ദ്രന്‍ തീവച്ചത്. പെയിന്‍റിങ് തൊഴിലാളിയായ രാജേന്ദ്രന്‍ കയ്യില്‍ കരുതിയ ടര്‍പ്പന്‍റൈന്‍ ഒഴിച്ചാണ് ഇരുവരെയും തീകൊളുത്തിയത്. ചേര്‍ത്ത് പിടിച്ചതിനാല്‍ രാജേന്ദ്രനും പൊള്ളലേറ്റു. ബിന്ദുവും മകനും വീടിന് പുറത്തേക്ക് ഓടി. രാജേന്ദ്രന്‍ വീടിന്‍റെ അകത്തുതന്നെ പൊള്ളലേറ്റ് വീണ് മരിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് തിന്നര്‍ ആണ് ഉപയോഗിച്ചതെന്ന പ്രാഥമിക നിഗമനത്തിലെത്തിയത്.