
അഹമ്മദാബാദ്: കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ജനങ്ങളുടെ സ്വത്ത് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ പിതാവിനെ അടക്കം നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ടെന്നും എന്നാൽ ജനങ്ങളോട് ഇങ്ങനെ നുണ പറയുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഗുജറാത്തിലെ വൽസദിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.
നിരവധി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ദിരാ ജി ഈ രാജ്യത്തിനായി ജീവൻ ബലി നൽകി. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച എന്റെ പിതാവിന്റെ മൃതദേഹം കഷണങ്ങളായാണ് ഏറ്റുവാങ്ങിയത്. മൻമോഹൻ സിങ് ഈ രാജ്യത്ത് വിപ്ലവം കൊണ്ടുവന്നു. വാജ്പേയ് ഒരു സംസ്‌കാരമുള്ള മനുഷ്യനായിരുന്നു. ജനങ്ങളോട് ഇത്രയും കള്ളം പറയുന്ന ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു.
‘എന്റെ കുടുംബത്തില്‍നിന്നുള്ളവര്‍ മാത്രമല്ല, ഒത്തിരി പ്രധാനമന്ത്രിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധി അവരില്‍ ഒരാളായിരുന്നു. രാജ്യത്തിന് വേണ്ടി അവര്‍ ജീവന്‍ ത്യജിച്ചു. രാജീവ് ഗാന്ധിയും പ്രധാനമന്ത്രിയായിരുന്നു. കഷണങ്ങളായാണ് ഞാന്‍ അദ്ദേഹത്തെ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. അദ്ദേഹവും രാജ്യത്തിന് വേണ്ടിയാണ് ജീവന്‍ നല്‍കിയത്’, പ്രിയങ്ക ഗാന്ധി പറഞ്ഞു.










