കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം: പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ

കൊല്‍ക്കത്ത: ആര്‍ജി കര്‍ സർക്കാർ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ. പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന സിബിഐ ഇന്ന് നടത്തും. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ നുണപരിശോധന നടത്താന്‍ കോടതിയില്‍ നിന്നും സിബിഐക്ക് അനുവാദം ലഭിച്ചത്.

കേസിലെ പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ അറിയാനാണ് നുണപരിശോധന നടത്തുന്നത്. ഇതുവരെ കേസില്‍ സഞ്ജയ് റോയിയെ മാത്രമേ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളൂ. എന്നാല്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായെന്നാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും 150 മില്ലിഗ്രാം ബീജം കണ്ടെത്തിയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ആശുപത്രിയിലെ നിരവധി പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

ശനിയാഴ്ച സിബിഐ പ്രതിയുടെ മാനസികനില പരിശോധിച്ചിരുന്നു. സഞ്ജയ് റോയിക്കെതിരെ പങ്കാളിയുടെ മാതാവും രംഗത്തെത്തിയിരുന്നു. ഇയാള്‍ നല്ല മനുഷ്യനല്ലെന്നും എപ്പോഴും തന്റെ മകളെ മര്‍ദിക്കാറുണ്ടെന്നുമായിരുന്നു മാതാവിന്റെ പ്രതികരണം. മകള്‍ ഗര്‍ഭണിയിരിക്കെ മര്‍ദിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നും അവര്‍ ആരോപിച്ചു.