
ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുകയാണെന്നും മാധ്യമങ്ങളും ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരും അടിച്ചമർത്തലിന് വിധേയരാവുകയാണെന്നും ആരോപിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിനോട് ശക്തമായി വിയോജിച്ച് ഇന്ത്യ. ഇത് അങ്ങേയറ്റം പക്ഷപാതപരവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടാണെന്ന് വിദേശമന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയെ പോലെയുള്ള ജനാധിപത്യ രാജ്യത്തെ വിമർശിക്കുമ്പോൾ അമേരിക്കയിൽ എന്താണ് നടക്കുന്നത് എന്നു കൂടി ഓർമിക്കുന്നത് നന്നായിരിക്കുമെന്ന് പലസ്തീൻ അനുകൂല പ്രകടനം നടത്തിയ വിദ്യാർഥികളുടെ അറസ്റ്റ് സൂചിപ്പിച്ചുകൊണ്ട് ജയ്സ്വാൾ വിമർശിച്ചു. “രാജ്യങ്ങളെ വിലയിരുത്തുന്നത് അവർ സ്വദേശത്ത് ചെയ്യുന്ന കാര്യങ്ങൾ വച്ചാണ് , അല്ലാതെ അവർ വിദേശത്തോട് പറയുന്ന വാക്കുകൾ വച്ചല്ല. എല്ലാ ജനാധിപത്യത്തിലും, ആവിഷ്കാര സ്വാതന്ത്ര്യവും ഉത്തരവാദിത്തബോധവും പൊതു സുരക്ഷയും തമ്മിൽ ശരിയായ സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം” അദ്ദേഹം പറഞ്ഞു.
“യുഎസ് റിപ്പോർട്ട് തീർത്തും പക്ഷപാതപരവും ഇന്ത്യയെക്കുറിച്ചുള്ള അറിവില്ലായ്മ പ്രതിഫലിപ്പിക്കുന്നതുമാണ്. ഞങ്ങൾ അതിന് ഒരു വിലയും കൽപ്പിക്കുന്നില്ല. നിങ്ങളും അങ്ങനെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു,” ജയ്‌സ്വാൾ പറഞ്ഞു.
മണിപ്പൂരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നുവെന്നും ഇന്ത്യയിൽ പലയിടത്തും മതന്യൂനപക്ഷങ്ങൾ ആക്രമണങ്ങൾ നേരിടുകയാണെന്നും മാധ്യമ പ്രവർത്തകരും ഭരണകൂടത്തിൻറെ വിമർശകരും അടിച്ചമർത്തൽ നേരിടുകയാണെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു.
Indian external affairs ministry took a swipe at the US On Report of human rights violation