
ദില്ലി: വിദേശികളെ ലക്ഷ്യമിട്ടുള്ള അക്രമത്തിൻ്റെ പശ്ചാത്തലത്തിൽ കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിലെ ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. നിരവധിപ്പേർ പുറത്തിറങ്ങാനാകാതെ മുറി പൂട്ടിയിരിക്കുകയാണ്. പരീക്ഷകൾ മാറ്റിവച്ച് പലരും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. കിർഗിസ്ഥാനിൽ ഇന്ത്യയിൽ നിന്നുള്ള ഏകദേശം 10,000 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഭൂരിഭാഗവും മെഡിക്കൽ വിദ്യാർഥികളാണ്.
വെള്ളിയാഴ്ച രാത്രി ബിഷ്കെക്കിലെ ഒരു ഹോസ്റ്റലിന് നേരെ ആക്രമണമുണ്ടായതായി വിദ്യാർഥി പറഞ്ഞു. അക്രമത്തിന്റെ വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നു. ഹോസ്റ്റലുകളിലെ ലൈറ്റുകൾ ഞങ്ങൾ അണച്ചിട്ട് 24 മണിക്കൂറിലേറെയായെന്ന് മറ്റൊരു വിദ്യാർഥി പറഞ്ഞു. ഞങ്ങളിൽ പലർക്കും ഭക്ഷണം കഴിക്കാൻ പോലും കാൻ്റീനിൽ പോകാൻ കഴിഞ്ഞില്ല. കോളേജ് അഡ്മിനിസ്ട്രേഷൻ ഹോസ്റ്റലിൽ ഭക്ഷണം എത്തിക്കുകയാണ്. വീടിനുള്ളിൽ തന്നെ തുടരാൻ ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ പട്ടിണിയിലാകും. തദ്ദേശീയരും ഈജിപ്ഷ്യൻ വിദ്യാർഥികളും ഏറ്റുമുട്ടലുണ്ടായതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ആക്രമണം രൂക്ഷമായതോടെ പലയിടത്തും പരീക്ഷകൾ മാറ്റിവെച്ചു. വിദ്യാർത്ഥികളെ വീടിനുള്ളിൽ തന്നെ തുടരാനും 24X7 ഹെൽപ്പ് ലൈൻ 0555710041-ലേക്ക് വിളിക്കാനും കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു.
Indian students in Kyrgyzstan capital Bishkek faces attack










