ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന സുചിത്രയുടെ ആരോപണം : റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണം

കൊച്ചി: ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന തമിഴ് ഗായിക സുചിത്രയുടെ ആരോപണത്തില്‍ നടി റിമ കല്ലിങ്കല്‍, ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബു എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് നടപടി.

റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര കഴിഞ്ഞ ദിവസം എത്തിയിരുന്നു. റിമ കല്ലിങ്കലിന്റെ കരിയര്‍ തകരാനുള്ള പ്രധാന കാരണം അവര്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടികളാണെന്ന് സുചിത്ര ആരോപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ റിമ കല്ലിങ്കല്‍ നടത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടികളില്‍ പങ്കെടുത്ത ഒരുപാട് ഗായകര്‍ തന്നോട് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു.

വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളിലടക്കം നിറഞ്ഞുനിന്ന വെളിപ്പെടുത്തലായിരുന്നു ഇത്. ഇതിനെതിരെ റിമ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടിയും നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സുചിത്രയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ നിയമ നടപടി സ്വീകരിച്ചുവെന്നും റിമ കല്ലിങ്കല്‍ വെളിപ്പെടുത്തി.
സംഭവത്തില്‍ ഞാന്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ പരാതി സമര്‍പ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തുവെന്നും ഇന്‍സ്റ്റഗ്രാമില്‍ താരം കുറിച്ചു.

റിമ കല്ലിങ്കിലിന്റെ കരിയര്‍ തകര്‍ത്തത് ലഹരിയാണെന്നും പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണെന്നും സുചിത്ര പറഞ്ഞിരുന്നു. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഗായിക വ്യക്തമാക്കി. പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.