
ഇന്ത്യയുടെ ഗഗൻയാൻ യാത്രികരിൽ നിന്ന് ആദ്യ ബഹിരാകാശ യാത്ര നടത്താൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ളയെ (39) തിരഞ്ഞെടുത്തു. ഇന്ത്യ – യുഎസ് സഹകരണത്തിന്റെ ഭാഗമായി നാസയിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ എസ് എസ്) ത്തിലേക്കുള്ള യാത്ര സംഘത്തിലാണ് ശുഭാൻശു ഉൾപ്പെട്ടത്.
ഒക്‌ടോബറിനുശേഷമുള്ള ആക്‌സിയം-4 ദൗത്യത്തിനായാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാക്കപ്പ് എന്ന നിലയിലാണ് മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരെ പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.
നാലംഗ ഗഗൻയാൻ ദൗത്യസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായ ശുഭാൻശുവാണ് നാലുപേർ ഉൾപ്പെടുന്ന ആക്‌സിയം-4 ദൗത്യത്തിന്റെ പൈലറ്റ്. പെഗ്ഗി വിറ്റ്സൺ (കമാൻഡർ), സ്ലാവോസ് ഉസ്നാൻസ്കി, തിബോർ കപു (മിഷൻ പൈലറ്റ്) എന്നിവരാണ് മറ്റു അംഗങ്ങൾ. ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരായ ശുഭാൻശുവും പ്രശാന്തും ടെക്സസ് ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലാണ് ആക്‌സിയം-4 ദൗത്യത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം ഐ എസ് എസ് യാത്രയ്ക്കായി പരിശീലനം നേടുന്നത്.
ദൗത്യം പതിനാല് ദിവസത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമാണ് നാസ ആക്‌സിയം -4 ദൗത്യം പ്രഖ്യാപിച്ചത്. ദൗത്യത്തിന്റെ ഭാഗമാകുന്ന ബഹിരാകാശ യാത്രികരെ നാസ, അന്താരാഷ്‌ട്ര പങ്കാളികൾ, സ്‌പേസ് എക്‌സ് എന്നിവരുടെ പങ്കാളിത്തത്തോടെ പരിശീലിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞവർഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഐഎസ്എസിലേക്ക് ഇന്ത്യൻ യാത്രികന് അവസരം അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്‌ളൈറ്റ് സെന്റര്‍ (എച്ച്എസ്എഫ്‌സി), ബഹിരാകാശ ദൗത്യങ്ങളിൽ നാസയുമായി സഹകരണത്തിലുള്ള കരാറില്‍ ഒപ്പുവെച്ചു.
തുടർന്ന്, ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല (പ്രൈം), ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ (ബാക്കപ്പ്) എന്നിവരെ നാഷണല്‍ മിഷന്‍ അസൈന്‍മെന്റ് ബോര്‍ഡ് നിർദേശിക്കുകയായിരുന്നു.
ISRO entered into an agreement with Axiom Space Inc in USA to the International Space Station