
ന്യൂഡല്‍ഹി: അമേരിക്കയിലേക്കും കാനഡയിലേക്കും അനധികൃതമായി കുടിയേറാനായി ഏജൻ്റുമാർ വഴി പോയ 250 ഇന്ത്യക്കാരെ ജമൈക്കയുടെ തലസ്ഥാനമായ കിംഗ്സ്റ്റൺ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു. ദുബായിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ 250 യാത്രക്കാർ ഉൾപ്പെടെ 253 പേരുണ്ടായിരുന്നു. വിനോദസഞ്ചാരത്തിന് എന്ന പേരിൽ എത്തിയ വിമാനത്തിന്റെ യാത്ര ഉദ്ദേശ്യത്തിൽ സംശയം തോന്നി രേഖകൾ പരിശോധിച്ച ജമൈക്കൻ അധികൃതർ യാത്രക്കാരുടെ രേഖകളിൽ വ്യക്തത വരാത്തതിനാൽ വിമാനം ദുബായിക്ക് തന്നെ തിരികെ അയച്ചു. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളും സ്ഥിരീകരിച്ചിട്ടുണ്ട്.
”ടൂറിസം ആവശ്യങ്ങള്‍ക്കായി മെയ് 2ന് ദുബായില്‍ നിന്ന് ഇന്ത്യക്കാരുമായി, ജര്‍മ്മനിയില്‍ രജിസ്റ്റര്‍ ചെയ്ത ചാര്‍ട്ടേഡ് വിമാനം കിംഗ്സ്റ്റണില്‍ ഇറങ്ങിയതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് നേരത്തെ ഹോട്ടല്‍ ബുക്കിംഗ് ഉണ്ടായിരുന്നു,വിനോദ സഞ്ചാരികള്‍ എന്ന നിലയില്‍ യാത്ര ചെയ്തവരുടെ ഡോക്യുമെന്റഷനില്‍ പ്രാദേശിക അധികൃതര്‍ തൃപ്തരല്ലാത്തതിനാല്‍ വിമാനത്തോടും യാത്രക്കാരോടും ദുബായിലേക്ക് തന്നെ മടങ്ങാന്‍ ഉത്തരവിടുകയായിരുന്നു.”‘ രണ്‍ധീര്‍ ജയ്സ്വാൾ പറഞ്ഞു.
ജമൈക്ക ഗ്ലീനർ എന്ന ജമൈക്കൻ പത്രം റിപ്പോർട്ട് ചെയ്തത് ഇവരിലും പലരും അമേരിക്കയിലേക്കും കാനഡയിലേക്കുമുള്ള യാത്രയിലാണെന്ന് ഇമിഗ്രേഷൻ അധികൃതരോട് പറഞ്ഞു എന്നാണ്. 5 ദിവസത്തെ വിനോദസഞ്ചാരത്തിനായാണ് എത്തിയതെന്നു ചിലർ പറഞ്ഞെങ്കിലും അവരുടെ യാത്രാ രേഖയിൽ ഒരു ദിവസം തങ്ങാനുള്ള പെർമിറ്റേ ഉണ്ടായിരുന്നുള്ളു. സംഭവവുമായി ബന്ധപ്പെട്ട്, ഒരു അജ്ഞാത ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്ര റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്. “ഇന്ത്യക്കാർ ആഗോളതലത്തിൽ നിരീക്ഷിക്കപ്പെടുന്ന പൗരന്മാരാണ്, അവരുടെ അപകടസാധ്യത കണക്കിലെടുത്ത് ജമൈക്കയിൽ എത്തിയപ്പോൾ യന്ത്രങ്ങളല്ല, മറിച്ച് ഒരു ഉദ്യോഗസ്ഥൻ സ്വമേധയാ യാത്രാരേഖകൾ പ്രോസസ്സ് ചെയ്തു”
ഇമിഗ്രേഷൻ പ്രോസസിങ്ങിനിടെ കണ്ടെത്തിയ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചതായി ജമൈക്കയുടെ ദേശീയ സുരക്ഷാ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ലാൻഡ് ചെയ്യാനുള്ള വിമാനത്തിൻ്റെ പെർമിറ്റ് അപേക്ഷയിലെ പൊരുത്തക്കേട് കാരണം വിമാനം ആകാശത്ത് ആയിരിക്കുമ്പോൾ തന്നെ ജമൈക്കൻ അധികൃതർ ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, സമർപ്പിച്ച യാത്രാലിസ്റ്റിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരുടെ വിവരങ്ങളുമില്ലായിരുന്നു.
അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്രമെന്ന നിലയില്‍, നിയമവിരുദ്ധമായി യുഎസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള ട്രാന്‍സിറ്റ് പോയിന്റായി ജമൈക്ക ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്.
യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസി (സിബിപി) രണ്ട് കര അതിർത്തികളിലൂടെയും ഇന്ത്യൻ പൗരന്മാർ അനധികൃതമായി കടക്കുന്നതിൽ അഭൂതപൂർവമായ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ൽ, സിബിപി 97,000 ഇന്ത്യൻ പൗരന്മാരെ അനധികൃതമായി കടന്നതിന് പിടികൂടി., 2019 ൽ രേഖപ്പെടുത്തിയ 16,000 ൽ നിന്ന് ഗണ്യമായ കുതിപ്പാണിത് .
മെക്സിക്കോയ്ക്കും എൽ സാൽവഡോറനും ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്ന ഏറ്റവും വലിയ മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് പ്യൂ റിസർച്ച് സെൻ്ററിൻ്റെ 2023 റിപ്പോർട്ട് പറയുന്നു. 2017 മുതൽ ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ട് കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം നിക്കരാഗ്വയിലേക്കുള്ള ദുബായില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനം ഫ്രഞ്ച് വിമാനത്താവളത്തില്‍ ഇറക്കിയപ്പോള്‍ സമാനമായ ഒരു സംഭവം നടന്നിരുന്നു. 276 ഇന്ത്യന്‍ യാത്രക്കാരാണ് ആ വിമാനത്തില്‍ ഉണ്ടായിരുന്നത്. അവരിൽ ചിലർ ഫ്രാൻസിൽ അഭയത്തിന് അപേക്ഷിക്കുകയും അവിടെ തങ്ങുകയും ചെയ്തു. ബാക്കി എല്ലാവരേയും മുംബൈയിൽ എത്തിച്ചിരുന്നു. ഗുജറാത്ത് സ്വദേശിയാണ് ഏജൻ്റായി പ്രവർത്തിച്ചത് എന്ന് പിന്നീട് വ്യക്തമായിരുന്നു. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വളരെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു അത്.
Jamaica Sends Back 250 Indians who were illegal immigrants to US