
ആഷിംഗ്ടൺ: ജയിൽ ശിക്ഷ കിട്ടാവുന്ന രണ്ടു കേസുകളിൽ സ്വന്തം മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. പ്രസിഡൻ്റ് പദവിയുടെ അസാധാരണ അധികാരങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈ നടപടി. ഇത്തരത്തിൽ മകനെ രക്ഷിക്കില്ല എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ജോ ബൈഡൻ അവകാശപ്പെട്ടിരുന്നത്. ട്രംപ് അധികാരത്തിലേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ അസാധാരണ നടപടി. ഞായറാഴ്ച രാത്രിയാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ, “ഇന്ന് ഞാൻ എൻ്റെ മകൻ ഹണ്ടറിന് മാപ്പ് നൽകി”, അവനെതിരായ കേസുകളും വിചാരണയും രാഷ്ട്രീയ പ്രേരിതമാണ്” ബൈഡൻ കുറിച്ചു.
തന്നെ രാഷ്ട്രീയമായി നേരിടാൻ തൻ്റെ എതിരാളികൾ ഹണ്ടറിനെ വേട്ടയാടുകയായിരുന്നു എന്ന് അയാളുടെ കേസുകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും ഹണ്ടർ എൻ്റെ മകനായതു കൊണ്ടു മാത്രമണ് അയാൾക്ക് ഇത്തരത്തിൽ നടപടികൾ നേരിടേണ്ടിവന്നതെന്നും ബൈഡൻ പറഞ്ഞു.
“ഒരു പിതാവും പ്രസിഡൻ്റും എന്ന നിലയിൽ എൻ്റെ ഈ തീരുമാനം എന്തുകൊണ്ടാണെന്ന് അമേരിക്കക്കാർക്ക് മനസ്സിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഈ വാരാന്ത്യമാണ് താൻ തീരുമാനമെടുത്തതെന്ന് ബൈഡൻ കൂട്ടിച്ചേർത്തു. ഹണ്ടറിനും കുടുംബത്തിനുമൊപ്പം മസാച്യുസെറ്റ്‌സിലെ നാൻ്റുകെറ്റിൽ താങ്ക്സ്ഗിവിംഗ് ദിനം ചെലവഴിച്ച ശേഷമാണ് ബൈഡൻ്റെ പുതിയ തീരുമാനം.
ഡെലാവെയറിലെയും കാലിഫോർണിയയിലെയും തോക്ക് – നികുതി കേസുകളിൽ ഹണ്ടർ ബൈഡൻ കുറ്റവാളിയാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ തോക്കു കേസിൽ ശിക്ഷ വിധിക്കുന്നത് പിന്നീടേക്കു മാറ്റിയിരുന്നു. ശിക്ഷാവിധിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പുതിയ നടപടി. നികുതി വെട്ടിപ്പ് കേസിൽ ഹണ്ടർ ബൈഡൻ കുറ്റസമ്മതവും നടത്തിയിരുന്നു. ഇതോടെ ഈ രണ്ട് കേസുകളുടേയും നടപടികൾക്ക് അവസാനമാകും.
ജോ ബൈഡൻ്റെ 2020 വിജയത്തിന് ഒരു മാസത്തിന് ശേഷം – 2020 ഡിസംബറിൽ താൻ ഫെഡറൽ അന്വേഷണത്തിലാണെന്ന് പരസ്യമായി വെളിപ്പെടുത്തിയ പ്രസിഡൻ്റിൻ്റെ മകൻ്റെ ദീർഘകാല നിയമ യുദ്ധത്തിന് ഇതോടെ പരിസമാപ്തിയായി.
Joe Biden Pardons his Hunter