
വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസ് കോടതിയിൽ ഹാജരാക്കി. യുഎസിൻ്റെ സൈനിക രഹസ്യങ്ങൾ കൈക്കാലാക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം അസാൻജ് കോടതിയിൽ സമ്മതിച്ചു. മുൻധാരണപ്രകാരം കോടതി അയാളെ വിട്ടയച്ചു. പസഫിക് സമുദ്രത്തിലെ കോമൺവെൽത്ത് പ്രദേശമായ നോർത്തേൺ മരിയാന ദ്വീപ് സമൂഹത്തിലെ സപൈനിലെ കോടതിയിലാണ് അസാൻജ് ഹാജരായത്
കഴിഞ്ഞയാഴ്ച യുഎസുമായി ഉണ്ടാക്കിയ ധാരണ പ്രകാരമായിരുന്നു എല്ലാം. അമേരിക്കൻ യുദ്ധ രഹസ്യങ്ങൾ ചോർത്തി എന്ന ചാരവൃത്തി കേസിൽ 62 മാസത്തെ ശിക്ഷ ജഡ്ജി വിധിച്ചു. എന്നാൽ ശിക്ഷാകാലാവധി ബ്രട്ടനിൽ ജയിലിൽ അനുഭവിച്ചതിനാൽ അദ്ദേഹത്തെ കോടതി വിട്ടയച്ചുകൊണ്ട് ഉത്തരവായി. “നിങ്ങൾക്ക് ഈ കോടതിമുറിയിൽ നിന്ന് സ്വതന്ത്രനായി പുറത്തു പോകാം,” ജഡ്ജി മംഗ്ലോണ അറിയിച്ചു. എന്നാൽ പ്രത്യേക അനുമതി ഇല്ലാതെ യുഎസിൽ കാലുകുത്തരുത് എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കോടതിയിൽ നിന്ന് പുറത്തിറങ്ങിയ അസാൻജ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. കൈവീശി കാണിച്ച് പുറത്ത് നിർത്തിയിരുന്ന വെള്ള എസ്യുവിയിൽ കയറി പോയി.
വിസ്താ ജെറ്റ് ചാർട്ടേട് വിമാനത്തിൽ ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിലേക്ക് അസാൻജ് യാത്ര തിരിച്ചു . ആറുമണിക്കൂറിനുള്ളിൽ അദ്ദേഹം സ്വന്തം നാട്ടിൽ കാലുകുത്തും. ഒട്ടേറെ വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം വീടണയാൻ പോകുന്നത്.
ബ്രിട്ടനിലെ ബെൽമാർഷ് ജയിലിൽ അഞ്ചു വർഷമാണ് അസാൻജ് കിടന്നത് . അതിനു മുമ്പ് 6 വർഷം ഇക്വഡോർ എംബസിയിൽ കഴിഞ്ഞിരുന്നു. 14 വർഷത്തെ നിയമ പോരാട്ടത്തിനാണ് ഇതോടെ അവസാനമായത്.
Julian Assange walks free From US leaves for Australia













