ജാവദേക്കര്‍ ചായകുടിക്കാന്‍ വരാന്‍ ജയരാജന്റെ വീടെന്താ ചായപ്പീടികയാണോ?; പരിഹസിച്ച് കെ. സുധാകരന്‍

കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ തന്നെ കാണാന്‍വന്നത് ഫ്‌ളാറ്റിന് മുന്നിലൂടെ പോയപ്പോള്‍ പരിചയപ്പെടാന്‍ മാത്രമാണെന്ന് ഇ.പി. ജയരാജന്റെ വാദത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജാവദേക്കര്‍ ചായകുടിക്കാന്‍ വരാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോയെന്ന് സുധാകരന്‍ ചോദിച്ചു.

‘പ്രകാശ് ജാവദേക്കര്‍ ചായകുടിച്ചിട്ട് പോയെന്നാണ് പറഞ്ഞത്. ചായ കുടിക്കാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ. ഒരു ബന്ധവും ഇല്ലാത്ത ആളുടെ വീട്ടില്‍ ആരെങ്കിലും പോയി ചായ കുടിക്കുമോ? ജയരാജനെ ഒതുക്കാൻ പാര്‍ട്ടിക്കുള്ളില്‍ ഒരു നീക്കമുണ്ടായി. അതിന്റെ ഭാഗമാണോ കുറച്ചുകാലമായുള്ള അദ്ദേഹത്തിന്റെ വിട്ടുനില്‍ക്കല്‍,’ സുധാകരന്‍ ചോദിച്ചു.

പ്രകാശ് ജാവദേക്കര്‍ വെറുതെ ജയരാജനെ കാണാന്‍ വന്നതല്ലെന്നും അതിന് ശേഷം കച്ചവടം നടന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയും ജയരാജനും തമ്മിലുള്ള ശത്രുതയാണ് പാര്‍ട്ടി വിടാനുള്ള ശ്രമത്തിലേക്കും മറ്റും എത്തിച്ചത്. ഇന്ന് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടത്തിയ പ്രസ്താവനയും ഇതിന്റെ ഭാഗമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ജാവദേക്കറും ജയരാജനും കൂടിക്കാഴ്ച നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇരു മുന്നണികളിലെയും പല പ്രമുഖരും പാര്‍ട്ടിയിലേക്കു വരും. ഇപ്പോള്‍ നിങ്ങള്‍ കെ സുധാകരന്‍, ഇ പി ജയരാജന്‍ തുടങ്ങിയ പേരുകള്‍ മാത്രമേ കേള്‍ക്കുന്നുള്ളൂ. ഒരിക്കലും ബി ജെ പിയില്‍ ചേരില്ലെന്ന് നിങ്ങള്‍ കരുതുന്ന പല കക്ഷികളുടെയും നേതാക്കള്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജൂണ്‍ നാലിനു ശേഷം കൂട്ടത്തോടെ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ പല പ്രമുഖരും ബി.ജെ പിയില്‍ ചേരുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു

More Stories from this section

family-dental
witywide