
കണ്ണൂർ എഡിഎം ആയിരിക്കെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച ടിവി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. അവധിയിലായിരുന്ന പ്രശാന്തൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി. പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് നിലവിലെ സസ്പെൻഷനെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നത്.
സർക്കാർ ജീവനക്കാരനായിരിക്കെ ഇയാൾ സ്വകാര്യ ബിസിനസ്സ് സംരംഭത്തിൽ ഏർപ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2019ൽ സർക്കാർ ആശുപത്രി ഏറ്റെടുക്കുന്ന ഘട്ടം മുതൽ സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ പട്ടികയിൽ ടിവി പ്രശാന്തൻ ഉൾപ്പെട്ടിരുന്നു. ആ സമയത്താണ് എഡിഎമ്മുമായി ബന്ധപ്പെട്ട കേസ് ഉയർന്നു വന്നത്. ഒക്ടോബർ പത്ത് മുതൽ ഇയാൾ ആശുപത്രിയിലെ സേവനത്തിൽ നിന്നും വിട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്. അഡിഷണൽ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് ടിവി പ്രശാന്തൻ അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കണ്ടെത്തിയത്. മാത്രവുമല്ല കൈക്കൂലി നൽകിയെന്ന് പരസ്യമായി പ്രഖ്യാപിച്ചതും ഇയാൾക്കെതിരെ കടുത്ത നടപടിക്ക് അന്വേഷണസംഘം ശുപാർശ ചെയ്തിരുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ അന്വേഷണം നടന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ടി വി പ്രശാന്തന്, അന്വേഷണ സംഘത്തിന് മുന്നിലെത്താൻ എൻ ജി ഒ യൂണിയൻ ഭാരവാഹികൾ പ്രത്യേക വഴിയൊരുക്കിയിരുന്നു.