ലോക കേരളസഭ: കേരള ബ്രാന്‍ഡിങിന്റെ ഭാഗമായി ആദ്യ ഷോ അമേരിക്കയില്‍

തിരുവനന്തപുരം: നാലാം ലോക കേരള സഭയ്ക്ക് തിരശ്ശീല വീണു. കേരള സഭ അവസാനിച്ചപ്പോള്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതെന്നും എല്ലാ നിര്‍ദ്ദേശങ്ങളുടെയും സാധ്യതകള്‍ പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടു പോകുമെന്നും സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മാത്രമല്ല, കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോര്‍ത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കുമെന്നും അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന അവതരണോത്സവങ്ങളും ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടക്കുന്ന സമൂഹത്തിന് അതിന്റെ സംസ്‌കാരവും അസ്തിത്വവും നിലനിര്‍ത്തി മുന്നോട്ടു പോകേണ്ടതുണ്ടെന്നും അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാകൂവെന്നും കേരളീയര്‍ തമ്മിലുള്ള കൂട്ടായ്മകള്‍ വലിയ തോതില്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം മത്സരിച്ചു തൊഴില്‍ ചൂഷണത്തെ സഹിക്കുന്നതിനു പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതല്‍ ന്യായമായ സമീപനം സ്വീകരിക്കാന്‍ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം വാര്‍ധക്യം ചിലവഴിക്കാന്‍ കേരളത്തില്‍ തിരിച്ചുവരുന്നവരെയും പ്രവാസികളുടെ വൃദ്ധമാതാപിതാക്കളെയും ഉള്‍ക്കൊള്ളുന്ന സുരക്ഷാ ഭവനങ്ങളും സമുച്ചയങ്ങളും ആരംഭിക്കുന്നതിനുള്ള നിര്‍ദേശം വന്നു. ഈ രംഗത്ത് മൂലധന നിക്ഷേപം നടത്തുന്നതിനുള്ള താത്പര്യവും പ്രതിനിധികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide