
തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം പനി ബാധിതരുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 11 പേര്‍ മരിച്ചു. ഔദ്യോഗികകണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെ ഇന്ന് പനിബാധിതരുടെ എണ്ണം 12,204 ആണ്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 438 പേർ ചികിത്സ തേടിയിട്ടുണ്ട്.
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. നിലമ്പൂര്‍ മാനവേന്ദ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ കൊല്ലം സ്വദേശി അജീഷ് ആണ് മരിച്ചത്. രോഗലക്ഷണങ്ങളുമായി പത്ത് ദിവസം മുമ്പാണ് അജീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലമ്പൂര്‍മേഖലയില്‍ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ മഞ്ഞപ്പിത്തവ്യാപനം ഉണ്ടായിരുന്നു. വള്ളിക്കുന്ന്, പോത്തുകല്ല്, എടക്കര മേഖലയില്‍ രോഗവ്യാപനം നിലനില്‍ക്കുന്നതായാണ് റിപ്പോർട്ട്.
തിരുവനന്തപുരത്ത് നാലുപേർക്കുകൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോളറ ബാധിതരുടെ എണ്ണം 11 ആയി. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) കോളറ ബാധിച്ച് മരിച്ചിരുന്നു.
പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ജനറല്‍, സ്പെഷ്യല്‍ വാര്‍ഡുകളില്‍ പനി ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്.