
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച തിരുവനന്തപുരം പൂജപ്പുരയിൽ പി എസ് സി പരീക്ഷക്കിടെ നടന്ന ആള്‍മാറാട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരള സർവകലാശാല ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്കുള്ള പ്രിലിമിനിറി പരീക്ഷയിലും ആൾമാറാട്ടം നടന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പ്രിലിമിനറി പരീക്ഷയും അമൽ ജിത്തിന് വേണ്ടി എഴുതിയത് സഹോദരൻ അഖിൽ ജിത്താണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
മെയിൻ പരീക്ഷക്കിടെ ആൾമാറാട്ടം നടത്താൻ ശ്രമിച്ച പ്രതി, പിടിക്കപ്പെടുമെന്നായപ്പോൾ ഇറങ്ങിയോടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഖിൽ ജിത്ത് പിടിയിലായത്. സഹോദരൻ അമൽ ജിത്തിന് വേണ്ടിയാണ് അഖിൽ ആൾമാറാട്ടം നടത്തിയതെന്നും തെളിഞ്ഞിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്. മറ്റ് പരീക്ഷകളിലും സമാനമായ ആൾമാറാട്ടം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരം പൂജപ്പുരയിൽ ഇക്കഴിഞ്ഞ ഏഴാം തിയതി നടന്ന പി എസ് സി പരീക്ഷക്കിടെയാണ് പ്രതികൾ ആൾമാറാട്ടം നടത്താൻ ശ്രമിച്ച് പിടിക്കപ്പെട്ടത്. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണത്തിലാണ് പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടന്നെന്ന് വ്യക്തമായത്. അന്ന് ഇറങ്ങിയോടിയ അഖിൽ ജിത്തും സഹോദരൻ അമൽ ജിത്തും പിന്നീട് എ സി ജെ എം കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
സംഭവം ഇങ്ങനെ
ഫെബ്രുവരി ഏഴാം തിയതി പൂജപ്പുരയിൽ നടന്ന കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പി എ സ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. മതിൽചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാൾ രക്ഷപ്പെടുത്തി. പരീക്ഷയെഴുതാനെത്തിയത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് അമൽജിത്തിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടമെന്ന് തെളിഞ്ഞത്.
Kerala psc exam impersonation more details out police investigation updates