കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈന്റെ ‘ലിറ്റില്‍ ബ്ലാക്ക് ബുക്ക്’ ലേലത്തിന്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈന്റെ രഹസ്യങ്ങളുള്ള ‘ലിറ്റില്‍ ബ്ലാക്ക് ബുക്ക്’ ലേലത്തിന്.  എപ്‌സ്റ്റൈൻ ജയിലിൽ വച്ച് ജീവൻ അവസാനിപ്പിച്ചെങ്കിലും ഇയാളുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഇയാളുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാത്ത 221 പേരുടെ വിശദാംശങ്ങളടങ്ങിയ ഡയറിക്കുറുപ്പുകളാണ് അമേരിക്കയിലെ ‘അലക്‌സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍സ്’ എന്ന കമ്പനി ലേലത്തിന് വെച്ചിരിക്കുന്നത്.

മേയ് 15-ാം തീയതിയാണ് ലേലം . ആകെ 349 പേരുടെ വിവരങ്ങളാണ് പുസ്‌കത്തിലുള്ളത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വ്യവസായിയും കോടീശ്വരനുമായ ജോണ്‍ കാറ്റ്‌സിമാറ്റിഡിസ്, പ്ലേബോയ് മുന്‍ സി.ഇ.ഒ. ക്രിസ്റ്റി ഹെഫ്‌നര്‍, തുടങ്ങിയവരുടെ പേരുകള്‍ എപ്‌സ്റ്റൈന്റെ പുസ്തകത്തിലുണ്ടെന്നാണ് വിവരം.

അതേസമയം, ഇവരാരും എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല. ലേലത്തിന് വെച്ചിരിക്കുന്ന പുസ്തകത്തിന് രണ്ട് ലക്ഷം ഡോളര്‍(ഏകദേശം 1.66 കോടി രൂപ) വരെ വില ലഭിക്കുമെന്നാണ് പ്രതീക്ഷ. ലേലത്തില്‍ പങ്കെടുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, ശതകോടീശ്വരന്മാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി അടുത്ത ബന്ധമുള്ള കോടീശ്വരനായിരുന്നു ജെഫ്രി എപ്സ്‌റ്റൈന്‍. ‘പീഡോഫൈല്‍’ ദ്വീപ് എന്നറിയപ്പെടുന്ന ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപിലെ ഇയാളുടെ വസതിയിൽ വച്ച് നിരവധി പ്രമുഖർക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം ഇയാൾ കാഴ്ചവച്ചു എന്നായിരുന്നു കുറ്റം. ഇതുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ മുതല്‍ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനും ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങും വരെയുള്ള നിരവധി പ്രമുഖരുടെ പേരുകൾ   ഈ വർഷം ആദ്യം പുറത്തു വന്നിരുന്നു. കോടതി പുറത്തുവിട്ട എപ്സ്റ്റൈൻ രേഖകൾ യുഎസിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. 

little black book of Jeffrey Epstein to go up for auction