
ആന്ധ്രാപ്രദേശിൻ്റെ വിവിധയിടങ്ങളിലായി നിരവധി പദ്ധതികൾ ആരംഭിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി യൂസഫലി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം അമരാവതിയിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച ആന്ധ്രയുടെ വികസന പാതയിൽ വലിയ സാധ്യതകൾക്കാണ് വഴിതുറക്കുന്നത്.
ചന്ദ്രബാബു നായിഡുവുമായി 18 വർഷത്തെ സ്നേഹബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും സംസ്ഥാനത്തിന്റെ ഉന്നമന പ്രവർത്തനവും അഭിനന്ദനാർഹമാണെന്നും യൂസഫലി പറഞ്ഞു.
എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ ഉൾക്കൊള്ളുന്ന ഷോപ്പിങ് മാൾ വിശാഖപട്ടണത്തുയരും. ആഗോള നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റുകൾ തിരുപ്പതിയിലും വിജയവാഡയിലും ആരംഭിക്കും.
ഇതോടൊപ്പം, അത്യാധുനിക ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും ധാരണയായി. ആന്ധ്രയിലേക്ക് മടങ്ങിവരാനുള്ള എം.എ യൂസഫലിയുടെ നിലപാട് സംസ്ഥാനത്തിന് ഊർജം പകരുന്നതാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ലുലു ഗ്രൂപ്പിന് സർക്കാർ പൂർണപിന്തുണ നൽകുമെന്ന് നായിഡു എക്സിൽ കുറിച്ചു.
2200 കോടി രൂപയുടെ പദ്ധതികളാണ് 2019ൽ ലുലു ഗ്രൂപ്പ് ആന്ധ്രയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ടി.ഡി.പി സർക്കാർ വിശാഖപട്ടണത്ത് അനുവദിച്ച 13.8 ഏക്കർ ഭൂമി രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് ജഗൻമോഹൻ റെഡ്ഡി സർക്കാർ റദ്ദാക്കുകയായിരുന്നു. രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് ആദ്യവരവിൽ നിലച്ചുപോയ പദ്ധതികളാണ് സർക്കാരിന്റെ ക്ഷണമനുസരിച്ച് ആന്ധ്രയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നത്.
Lulu Group Chairman MA Yusuf Ali Meets Andra CM Naidu to Invest