
ബെംഗളൂരു: പൊതു തിരഞ്ഞെടുപ്പിന്‍റെ പ്രചരണ ചൂടിലാണ് രാജ്യം. എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ആവേശം പരകോടിയിലെത്തി നിൽക്കുകയാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളുമെല്ലാം തന്നെ പ്രചരണ രംഗത്ത് ആവേശം പകർന്ന് മുന്നേറുകയാണ്. പലപ്പോഴും സ്വന്തം സുരക്ഷ പോലും മറന്നാണ് പ്രമുഖ നേതാക്കൾ പ്രചാരണ രംഗത്ത് സജീവമാകുന്നത്. ഇപ്പോഴിതാ കർണാടകയിൽ നിന്നും പുറത്തുവന്ന വാർത്ത ഏവരെയും അമ്പരപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയെ ഹാരമണിയിക്കാൻ എത്തിയ യുവാവിന്‍റെ അരയിൽ തോക്കുണ്ടായിരുന്നു എന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ റാലിക്കിടെയാണ് വൻ സുരക്ഷ വീഴ്‌ച ഉണ്ടായിരിക്കുന്നത്. ബെംഗളൂരു നഗരത്തിലെ പ്രചാരണത്തിനിടെയാണ് അരയിൽ തോക്കുമായെത്തിയ യുവാവ് മുഖ്യമന്ത്രിയെ ഹാരമണിയിച്ചത്. സിദ്ധാപൂരിലെ കോൺഗ്രസ് പ്രവർത്തകനായ റിയാസ് അഹമ്മദാണ് ഇത്തരത്തിൽ മുഖ്യമന്ത്രിയെ ഹാരമണിയിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇസഡ് ലെവൽ സുരക്ഷയുള്ള മുഖ്യമന്ത്രിമാരുടെ അടുത്തേക്ക് പരിശോധന നടത്തിയ ശേഷമേ ആളുകളെ കടത്തി വിടാറുള്ളൂ. എന്നാൽ ഈ സുരക്ഷ മാനദണ്ഡങ്ങളൊക്കെ ലംഘിച്ചുകൊണ്ടാണ് തോക്കുമായി എത്തിയ റിയാസ് മുഖ്യമന്ത്രിയെ ഹാരമണിയിച്ചത്. സുരക്ഷ വീഴ്‌ചയിൽ പ്രതിപക്ഷം വലിയ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ റിയാസ് അഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
Man With Gun Garlands CM Siddaramaiah On Campaign Trail