നദിയാഴങ്ങളില്‍ ആണ്ടുപോയ തൊഴിലാളിക്കുവേണ്ടി 71 ദിവസം പോരാടിയ നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ…

വരാനിരിക്കുന്നത് ശുഭവാര്‍ത്തയാകില്ലെന്ന് അറിയാമായിരുന്നു, എങ്കിലും 71ാം നാള്‍ ഷിരൂര്‍ കേരളത്തെ കരയിച്ചു. അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുമ്പോഴും അര്‍ജുന്‍ തിരിച്ചുവരില്ലെന്ന യാഥാര്‍ത്ഥ്യം സ്വീകരിക്കാന്‍ തയ്യാറായിരുന്നെങ്കിലും ഷിരൂരില്‍ അര്‍ജുന്റെ ലോറി കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍ കേരളം വിങ്ങി. കര്‍ണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോടുകാരനായ ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായതുമുതല്‍ ഉയര്‍ന്നുകേട്ട പേരായിരുന്നു മനാഫിന്റേത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടമയായിരുന്നു മനാഫ്.

അര്‍ജുനെ തനിക്കുള്ളില്‍ത്തന്നെ ഒളിപ്പിച്ച ഗംഗാവാലിപ്പുഴ പലപ്പോഴും ആരെയും തന്റെ ആഴങ്ങളിലേക്ക് അടുപ്പിക്കാതെ കരയിലേക്ക് മടക്കി അയച്ചപ്പോഴും മനാഫ് തളര്‍ന്നില്ല. പലപ്പോഴായി പലഘട്ടങ്ങളില്‍ തിരച്ചില്‍ നടന്നു. പലപ്പോഴും മുടങ്ങി. പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും രക്ഷാദൗത്യത്തിന് എല്ലായ്‌പ്പോഴും തടസ്സമായി. അര്‍ജുനെ ജീവനോടെ കഴിയുമെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ മൃതദേഹമെങ്കിലും കണ്ടെത്തിയാലേ ഷിരൂരില്‍ ദൗത്യത്തില്‍ നിന്നും പിന്നോട്ടു പോകൂ എന്ന നിശ്ചയദാര്‍ഢ്യമാണ് ഇന്നലെ ഫലം കണ്ടത്.

” ആ വണ്ടി പൊന്തിക്കുക. ആ ക്യാബിനിന്റെ ഉള്ളില്‍നിന്ന് അവനെ എടുക്ക, ഞമ്മക്ക് ആ വണ്ടീം വേണ്ട, മരോം വേണ്ട. ഒരു സാധാരണക്കാരന് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്ത്. അവന്റെ വീട്ടുകാര്‍ക്ക് ഞാന്‍ കൊടുത്ത വാക്ക് പാലിക്കുകയാണ്. ഒരാള്‍ ഒരു കാര്യത്തിന് ഉറപ്പിച്ച് ഇറങ്ങിയാല്‍ അത് സാധിക്കും. ആരും കൂടെ ഇല്ലെങ്കിലും സാധിക്കും. ആ ലോറി എനിക്ക് വേണ്ട. ഓനെ മതിയായിരുന്നു” – മാധ്യമങ്ങള്‍ക്കുമുന്നില്‍ മനാഫിന്റെ ഉള്ളു നീറുന്നതു കണ്ട് മലയാളിക്കും കണ്ണു നിറഞ്ഞു, ഉള്ളു പിടിഞ്ഞു. മനാഫിനോടുള്ള സ്‌നേഹമെല്ലാം ഉള്ളില്‍ തുളുമ്പിയ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകളും കമന്റുകളും വായിച്ച് മലയാളികള്‍ അഭിമാനിക്കുകയാണ്, മനാഫിനെ ഹൃദയത്തോട് ചേര്‍ക്കുകയാണ്.

‘ഒരു മുതലാളിയും തന്റെ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കാന്‍ മാസങ്ങള്‍ ആ ഇടംവിട്ട് മറ്റൊന്നിനും പോകാതെ ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇത്ര പണം മുടക്കിയിട്ടുണ്ടാകില്ല. അധികാരികളുടെ പുറകെ കെഞ്ചി നടന്നിട്ടുണ്ടാകില്ല.” എന്ന ഒരു കുറിപ്പില്‍ മനാഫിന്റെ നിശ്ചയദാര്‍ഢ്യത്തിന് മലയാളി കയ്യടി നല്‍കുകയാണ്.

‘മനാഫ് എക്കാലവും മാതൃകയായി ഓര്‍മിക്കപ്പെടും. നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി.”എന്നും, ”മണ്ണിനടിയില്‍ കിടക്കുന്നത് വിഐപി ആണോയെന്ന് ഒരു സംസ്ഥാനത്തെ ഞെട്ടിച്ച മുതലാളി.”, ”മനാഫിനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ തോന്നുന്നു”, ”ഇത് വരച്ചുകാണിക്കുന്നത് മുതലാളിക്ക് തൊഴിലാളിയോടുള്ള കടപ്പാട്.”, ‘ഒരു സാധാരണ മനുഷ്യന് എന്തൊക്കെ കഴിയുമെന്ന് കാട്ടിത്തന്ന ആള്‍’… അങ്ങനെ നീളുന്നു സൈബറിടത്തില്‍ മനാഫിനോടുള്ള സ്‌നേഹം.

രണ്ടു മാസങ്ങള്‍ക്കു ശേഷം കാലാവസ്ഥ അനുകൂലമാകുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെയാണ് ഇന്നലെ തിരച്ചിലിന് അര്‍ജുന് അടുത്തേക്ക് എത്താനായത്. ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോള്‍ അകത്ത് മൃതദേഹമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അത് അര്‍ജുന്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ അടക്കമുള്ള പരിശോധനകള്‍ നടത്താന്‍ ഭരണകൂടം ഒരുങ്ങുകയാണ്. തിരച്ചിലിന് മലയാളികള്‍ കര്‍ണ്ണാടകയിലെത്തിയതും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ണ്ണാടകയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതും എന്തിന് കോടതി ഇടപെടല്‍പോലും ഉണ്ടായതിന് മലയാളി സാക്ഷിയായി.

ജൂലായ് 16നാണ് ഷിരൂരില്‍ വന്‍ മലയിടിച്ചില്‍ ഉണ്ടായത്. അര്‍ജുന്റെ ലോറിയും അകപ്പെട്ടു എന്ന വാര്‍ത്ത മണിക്കൂറുകള്‍ കഴിഞ്ഞാണ് കേരളം അറിഞ്ഞത്. ആദ്യത്തെ അലംഭാവത്തിനു അര്‍ജുന്റെ ജീവന്‍ വിലയായിക്കൊടുക്കേണ്ടി വന്നു എന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്.

More Stories from this section

family-dental
witywide