‘രഹസ്യമായി സൂക്ഷിക്കണം എന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്, ഞാൻ റിപ്പോർട്ട് വായിച്ചിട്ടില്ല’; സജി ചെറിയാന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നിർദേശം കാരണമാണ് റിപ്പോർട്ട് വെളിച്ചം കാണാൻ വൈകിയതെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ തന്നെയാണ് ഇത് പുറത്തുവിടരുതെന്ന് പറഞ്ഞത്. നേരത്തെയുണ്ടായിരുന്ന വിവരാവകാശ കമ്മിഷനും കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടരുത് എന്ന നിർദേശിച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി എന്ന നിലയിൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവൻ താൻ വായിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു. “കാരണം റിപ്പോർട്ട് സർക്കാരിന്റെ മുമ്പിൽ വന്നുകഴിഞ്ഞപ്പോൾ തന്നെ പുറത്തുവിടാൻ സാധിക്കില്ലെന്ന് പറഞ്ഞ് സീൽ ചെയ്ത് ബന്ധപ്പെട്ട ഇൻഫർമേഷൻ ഡിപ്പാർട്മെൻ്റിൽ പോയി. ഇൻഫർമേഷൻ ഡിപ്പാർട്മെൻ്റിൽ നിന്ന് ഞങ്ങളുടെ ആരുടേയും മുന്നിലേയ്ക്ക് ഈ ഫയൽ വന്നില്ല. നിർദ്ദേശങ്ങളും നി​ഗമനങ്ങളുമാണ് ഞങ്ങൾക്ക് ലഭിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഉൾപ്പടെയുള്ള ചില കാര്യങ്ങൾ അവിടെ ഉണ്ട്. ഉണ്ടെന്നുള്ളത് നമ്മുടെ മുന്നിൽ വന്ന വിഷയമാണ്. പക്ഷേ ആര്, എന്ത് എന്നുള്ളത് ഇതിലില്ല.”

പുറത്തുവിടരുതെന്ന ഈ നിർദേശങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ സർക്കാർ മാന്യത കാണിക്കുകയാണ് ചെയ്തെതെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രീയ ലാഭത്തിനും സർക്കാർ ശ്രമിച്ചിട്ടില്ല. എന്നാൽ റിപ്പോർട്ട് നടപ്പിലാക്കാനുള്ള എല്ലാ നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിനിമാരംഗത്തെ എല്ലാ സംഘടനകളുമായി ചർച്ച ചെയ്തുവരികയാണെന്നും കഴിഞ്ഞ ഒന്നരവർഷമായി അത്തരമൊരു പ്രക്രിയയിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ഇരയ്‌ക്കൊപ്പം സ്ത്രീകൾക്കൊപ്പവുമാണെന്നും സിനിമാ ഇൻഡസ്ട്രിയിലെ എല്ലാവരും മോശക്കാരല്ലെന്നും മന്ത്രി പറഞ്ഞു. വനിതകളുടെ പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും പരാതി ലഭിച്ചാൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ നടപടിയെടുക്കുമെന്നും പറഞ്ഞ മന്ത്രി താൻ റിപ്പോർട്ട് വായിച്ചിട്ടില്ലെന്നും വ്യക്തമാക്കി. റിപ്പോർട്ട് വായിച്ചത് ഉദ്യോഗസ്ഥരെന്നും സർക്കാർ എന്ന് പറഞ്ഞാൽ മന്ത്രി മാത്രമല്ലല്ലോ എന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

More Stories from this section

family-dental
witywide