
വാഷിംഗ്ടണ്‍:വാങ്ങിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ നൽകാതെ, കഴിഞ്ഞ അഞ്ചുവര്‍ഷമായി യുഎസിൽ അനധികൃതമായി വിറ്റത് 68,000-ലധികം തോക്കുകള്‍. ഇതെല്ലാം കടത്തിയത് ലൈസന്‍സില്ലാത്ത ഡീലര്‍മാര്‍ വഴിയാണ് എന്നാണ് റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, എക്സ്പ്ലോസീവ്സിൻ്റെ റിപ്പോർട്ടാണ് പുറത്തു വന്നത്.
ക്രിമിനല്‍ ആവശ്യത്തിനോ കൈവശം വയ്ക്കുന്നതിനോ വേണ്ടിയാണ് അനധികൃത വിപണിയിലേക്ക് തോക്കുകള്‍ കടത്തുന്നത്. 2017 നും 2021 നും ഇടയില്‍ യുഎസില്‍ അനധികൃതമായി കടത്തിയ തോക്കുകള്‍ 54 ശതമാനമാണ്. 368 ഷൂട്ടിംഗ് കേസുകളില്‍ ലൈസന്‍സില്ലാത്ത തോക്കുകളാണ് ഉപയോഗിച്ചത്. ഇത്തരം കേസുകള്‍ വരുമ്പോള്‍ അന്വേഷിക്കാന്‍ പ്രയാസമാണ്, കാരണം ലൈസന്‍സില്ലാത്ത ഡീലര്‍മാര്‍ അവരുടെ വില്‍പ്പനയുടെ രേഖകള്‍ സൂക്ഷിക്കാറില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ വിവരങ്ങളും ലഭ്യമാകാറില്ല.
ഇത്തരം തോക്കുകള്‍ വാങ്ങിയതാരെന്നും അവരുടെ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിച്ചപ്പോള്‍ 60 ശതമാനം കേസുകളിലും അവരൊക്കെ മുമ്പ് പല കുറ്റകൃത്യത്തിനും ശിക്ഷിക്കപ്പെട്ടവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ, 25 ശതമാനം കേസുകളിലും അധിക കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കടത്തുന്ന തോക്കുകള്‍ ഉപയോഗിച്ചതായും വിവരമുണ്ട്.