
തിരുവനന്തപുരം: മലയാള സാഹിത്യ ലോകത്തെ എഴുത്തിന്‍റെ പെരുന്തച്ചൻ എം ടി വാസുദേവൻ നായർക്ക് രാഷ്ട്രീയ – സാസംകാരിക – സാഹിത്യ കേരളത്തിന്‍റെ ആദരം. കോഴിക്കോട് സ്വകാര് ആശുപത്രിയിൽ ചികിത്സയിരിക്കെ മരണപ്പെട്ട പ്രിയ കഥാകാരന്‍റെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. ഡിസംബർ 26, 27 തിയതികളിൽ സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഔദ്യോഗികമായി ദുഃഖാചരണത്തിന്‍റെ സംസ്ഥാന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം എം ടി വാസുദേവൻ നായരുടെ സംസ്കാര ചടങ്ങുകളുടെ കാര്യത്തിലും തീരുമാനമായി. പ്രിയ എഴുത്തുകാരന്‍റെ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് സംസ്കരിക്കാനാണ് തീരുമാനം. വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ പൊതുദർശനത്തിന് വെക്കാനും അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ പൊതുദർശനത്തിന് വെക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം മലയാളത്തിന്റെ അതുല്യപ്രതിഭ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിക്കുകയാണ് രാഷ്ട്രീയ – സാംസ്കാരിക കേരളം. തലമുറകളെ സ്വാധീനിച്ച പ്രിയ എഴുത്തുകാരന് അന്ത്യാഞ്ജലിയുമായ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്തെത്തി. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു. രു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്നാണ് സതീശൻ അഭിപ്രായപ്പെട്ടത്. ചവിട്ടി നില്‍ക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കി കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. എം ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നുവെന്നാണ് സുധാകരൻ പറഞ്ഞത്. ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നുവെന്നും കെ പി സി സി അധ്യക്ഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാളം ഉള്ളിത്തോളം കാലം എം ടിക്ക് മരണമില്ലെന്നാണ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞത്.