
ഓസോൺപാളിയുടെ നിരീക്ഷണത്തിനും ഗവേഷണങ്ങൾക്കുമായുള്ള നാസ ‘ഷാഡോസ്’ കേന്ദ്രം കൊച്ചിയിൽ വരാൻ സാധ്യത . കൊച്ചി സർവകലാശാല അന്തരീക്ഷശാസ്ത്ര പഠനവകുപ്പുമായി സഹകരിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. ഇതിനായി അമേരിക്കയിലെ മേരീലൻഡ് സർവകലാശാല, നാസ ഗോദാർഡ് സ്പെയ്‌സ് ഫ്ളൈറ്റ് സെൻ്റർ എന്നിവയുമായി കുസാറ്റ് കാലാവസ്ഥാപഠന വകുപ്പ് ധാരണയിലെത്തി.
മലേഷ്യ, ഇൻഡൊനീഷ്യ, വിയറ്റ്‌നാം, ഫിജി, ബ്രസീൽ, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങി 14 രാജ്യങ്ങളിൽ നിലവിൽ ഷാഡോസ് കേന്ദ്രങ്ങളുണ്ട്. ഓസോൺ പാളി സംരക്ഷണത്തിനായുള്ള നടപടികളുടെ ഭാഗമായാണ് ഉഷ്ണമേഖലാ രാജ്യങ്ങളിൽ 1998 മുതൽ നാസ സതേൺ ഹെമിസ്ഫറിക് അഡീഷണൽ ഓസോൺ സോൺഡേ (ഷാഡോസ് പ്രോജക്ട്) നടപ്പാക്കുന്നത്.
ഭൂമിയിൽനിന്ന് പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങൾ കാരണം ഓസോൺ പാളിയിൽ വിള്ളലുകൾ രൂപപ്പെടുന്നുണ്ട്. ഷാഡോസ് കേന്ദ്രത്തിൽനിന്ന് ആകാശത്തേക്ക് കാലാവസ്ഥാപഠന ബലൂണുകൾ മുഖാന്തരം ഓസോൺ സാന്ദ്രത അളക്കാൻകഴിയുന്ന ‘ഓസോൺസോണ്ടേ’ എന്ന ഉപകരണം അയക്കും. ഇതിൽനിന്നും മറ്റ് ഉപകരണങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തിയാണ് പാളിയിലെ ശോഷണവും വിള്ളലും കണ്ടെത്തുന്നത്.
ഒരുതവണ ബലൂൺ വിക്ഷേപിക്കാൻ 40,000 രൂപയോളമാണ് ചെലവ്. മാസത്തിൽ നാലുതവണയെങ്കിലും വിക്ഷേപണമുണ്ടാവും. തുടക്കത്തിലുള്ള ഫണ്ട് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിൽനിന്നോ ഭൗമശാസ്ത്ര മന്ത്രാലയത്തിൽനിന്നോ കണ്ടെത്തണം. കേന്ദ്രത്തിന് സാങ്കേതികസഹായം നാസ ഷാഡോസിൽനിന്ന് ലഭിക്കും.
NASA Shadows Centre at Kochi to Observe Ozone layer