മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ അഭിമാനദൗത്യമായ ആർട്ടെമിസ് ഇനിയും വൈകും

വാഷിങ്ടൺ: അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ അഭിമാനദൗത്യമായ ആർട്ടെമിസ് ഇനിയും വൈകും. യാത്രികരെ വഹിക്കാനുള്ള ഓറിയോൺ പേടകം സാങ്കേതികത്തകരാർ നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം.

ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ‘ആർട്ടെമിസ്-2’, 2026 ഏപ്രിലിലേക്ക് നീട്ടിയതായി നാസ അറിയിച്ചു. 2025 സെപ്റ്റംബറാണ് നിശ്ചയിച്ചിരുന്ന തീയതി. യാത്രികരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കാൻ ലക്ഷ്യമിട്ടുള്ള ‘ആർട്ടെമിസ്-3’ 2027 പാതിയോടെയേ ഉണ്ടാവുകയുള്ളൂ.

2026-ഓടെ മനുഷ്യരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കുകയായിരുന്നു മൂന്നുഘട്ടമായി വിഭാവനംചെയ്ത ആർട്ടെമിസിന്റെ ലക്ഷ്യം. 2022 നവംബറിലാണ് ചന്ദ്രനിലേക്കുള്ള ‘ആർട്ടെമിസ്-1’ ആളില്ലാദൗത്യം വിജയകരമായി വിക്ഷേപിച്ചത്. 25 ദിവസത്തെ ദൗത്യത്തിനുശേഷം 2022 ഡിസംബറിൽ ഓറിയോൺ പേടകം ശാന്തസമുദ്രത്തിൽ ഇറങ്ങിയിരുന്നു. അന്നു മടക്കയാത്രയ്ക്കിടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ ഓറിയോൺ പേടകത്തിന്റെ ഹീറ്റ് ഷീൽഡ് കത്തിപ്പോയി. ഇത് പരിഹരിക്കാൻ കാലതാമസം നേരിടുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

More Stories from this section

family-dental
witywide