‘മമ്മീയെന്നു വിളിച്ച് ഓടിവന്നു കെട്ടിപ്പിടിച്ചു, അവളുടെ വിവാഹശേഷം ഇന്നാണ് കാണുന്നത്’; യെമന് നന്ദി പറഞ്ഞ് പ്രേമകുമാരി

സന: വധശിക്ഷയ്ക്കുവിധിക്കപ്പെട്ട് യെമെനിലെ ജയിലില്‍ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ അനുവദിച്ച യെമെൻ ഭരണകൂടത്തിന് നന്ദി അറിയിച്ച് അമ്മ പ്രേമകുമാരി. നിമിഷപ്രിയയെ കാണാനാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രേമകുമാരി വീഡിയോ സന്ദേശത്തിൽ പറയുന്നു. യെമെന്‍ പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയോടെയായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

യെമാനിലെ അധികൃതരുടെ കൃപയാൽ മകൾ സുഖമായിരിക്കുന്നുവെന്ന് അവർ പറഞ്ഞു. വർഷങ്ങൾക്കുശേഷം മകളെ ജയിലിൽവച്ച് കണ്ടപ്പോഴുണ്ടായ വൈകാരിക നിമിഷങ്ങളും അവർ പങ്കുവച്ചു. ജയിലിൽവച്ച് കണ്ടപ്പോൾ നിമിഷപ്രിയ ഓടിവന്നു കെട്ടിപ്പിടിച്ചു. കല്യാണം കഴിച്ചുപോയശേഷം ആദ്യമായാണ് മകളെ കാണുന്നത്. ഭക്ഷണം കൊണ്ടുവന്നപ്പോൾ പരസ്പരം വിളമ്പിക്കഴിച്ചു. സഹതടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും നിമിഷപ്രിയ പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു.

‘എന്നെ തിരിച്ചറിഞ്ഞതോടെ മകൾ ഓടി വന്ന് കെട്ടിപ്പിടിച്ചു. മകളെ കാണാന്‍ കഴിയില്ലെന്നാണ് വിചാരിച്ചത്. എന്റെ മോളേ എന്ന് വിളിച്ച് ഞാന്‍ അങ്ങ് പൊട്ടിക്കരഞ്ഞുപോയി. മമ്മി കരയരുത് എന്ന് പറഞ്ഞ് അവളും കരഞ്ഞു. അവളെ കല്യാണം കഴിച്ച് കൊടുത്തതിന് ശേഷം ഞാന്‍ ഇന്നാണ് കാണുന്നത്. യെമൻ രാജ്യത്തിന്റെ കരുണ കൊണ്ടും ദൈവകൃപകൊണ്ടും അവള്‍ സുഖമായിരിക്കുന്നു,’ പ്രേമകുമാരി പറഞ്ഞു.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്‌ക്കും സാമുവൽ ജറോമിനും ഒപ്പമാണ് പ്രേമകുമാരി ജയിലിലെത്തി മകളെ കണ്ടത്. 12 വർഷത്തിന് ശേഷമാണ് അമ്മ മകളെ നേരിൽ കണ്ടത്. 2012 ലാണ് പ്രേമകുമാരി മകളെ അവസാനമായി കണ്ടത്. സനയിലെ ജയിലിൽ കൂടിക്കാഴ്ച നടത്തിയ അമ്മ, മകളുടെ മോചനശ്രമം ഊർജ്ജിതമാണെന്ന് പറഞ്ഞു.

More Stories from this section

family-dental
witywide