ഭൗതിക ശാസ്ത്ര നൊബേല്‍ രണ്ട് പേർക്ക്; അമേരിക്കൻ- കനേഡിയന്‍ ശാസ്ത്രജ്ഞർക്ക് പുരസ്‌കാരം

സ്‌റ്റോക്ക്‌ഹോം: 2024 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡും കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ജെഫ്രി ഇ ഹിന്റണുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

കൃത്രിമ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കിയത്.

11 മില്ല്യൺ സ്വീഡിഷ് ക്രൗണുകൾ (ഏകദേശം 9.3 കോടി രൂപ) ആണ് സമ്മാനത്തുകയായി ഇരുവർക്കും ലഭിക്കുക. ഫിസിക്സ് ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകൾ പരിശീലിപ്പിച്ചെടുക്കുന്ന വഴിയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഒരു നോഡ് പിക്സലുകളാക്കി മാറ്റാൻ കഴിയുന്ന പാറ്റേണുകൾ സംഭരിച്ച് പുനർനിർമിക്കുന്നതിനുള്ള ഒരു രീതിയാണ് ജോൺ ഹോപ്‌ഫീൽഡ് വികസിപ്പിച്ചിരിക്കുന്നത്. ഹോപ്‌ഫീൽഡ് വികസിപ്പിച്ചെടുത്ത ഈ നെറ്റ്‌വർക്കിൽ ബോൾട്ട്‌സ്‌മാൻ മെഷീൻ എന്നറിയപ്പെടുന്ന ഒരു പുതിയ മോഡൽ സൃഷ്‌ടിക്കാൻ ജെഫ്രി ഇ. ഹിൻടണ് കഴിഞ്ഞു.

സമാനമായ നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്ന സിസ്റ്റങ്ങളെകുറിച്ച് പഠിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സിൽ നിന്നുമുള്ള ആശയങ്ങൾ ഹിൻടൺ ഇതിനായി ഉപയോഗിച്ചിരുന്നു. വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭൗതികശാസ്ത്രത്തിനുള്ള നോബേൽ പ്രഖ്യാപനം. വിക്ടര്‍ ആംബ്രോസും ഗാരി റുവ്കുനിനും വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തലിനും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷണല്‍ ജീന്‍ റെഗുലേഷനില്‍ അതിന്റെ പങ്കിനെക്കുറിച്ചുമുള്ള പഠനത്തിനാണ് പുരസ്‌കാരം.

More Stories from this section

family-dental
witywide