പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: ജ‍ർമനിയിൽ നിന്ന് രാഹുൽ മടങ്ങിയെത്തി, വിമാനത്താവളത്തിൽ തടഞ്ഞുവച്ചു, പിന്നെ വിട്ടയച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ ജർമനിയിൽ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ലുക്ക് ഔട്ട് നോട്ടീസുള്ളതിനാല്‍ രാഹുലിനെ ഡല്‍ഹി വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചതിന് ശേഷം വിട്ടയച്ചു. ഇന്ന് പുലര്‍ച്ചെയാണ് രാഹുല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവള അധികൃതര്‍ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടതിന് ശേഷം ഇയാള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന നിര്‍ദേശം ലഭിച്ചതിന് ശേഷമാണ് വിട്ടയച്ചത്.

കേസിലെ ഒന്നാംപ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ യുവതിയും ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് എ ബദറുദീന്‍ നിര്‍ദേശിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവായ രാഹുലും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഗാര്‍ഹികപീഡന പരാതിയില്‍ പന്തീരാങ്കാവ് പൊലീസ് അന്വേഷണം തുടരുകയാണ്.

എറണാകുളം വടക്കേക്കര സ്വദേശിയാണ് യുവതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം വീട്ടുകാര്‍ പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ മകളെ കാണാനെത്തിയപ്പോള്‍ മര്‍ദനമേറ്റ് അവശനിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതോടെ രാഹുല്‍ ഒളിവില്‍ പോയി. രാഹുല്‍ മര്‍ദിച്ചെന്ന് യുവതി പൊലീസില്‍ മൊഴിയും നല്‍കി. ആഴ്ചകള്‍ക്ക് ശേഷം രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും സമ്മര്‍ദം മൂലം പറഞ്ഞതാണെന്നും യുവതി സാമൂഹികമാധ്യമങ്ങളിലൂടെ പറയുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന് പിതാവും പരാതി നല്‍കി. കുടുംബപ്രശ്നം പറഞ്ഞു പരിഹരിച്ചെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

More Stories from this section

family-dental
witywide